226 സ്ഥാപനങ്ങളിൽ പരിശോധന; 29 ഹോട്ടലുകൾ അടപ്പിച്ചു, 102 കിലോ പഴകിയ മാംസം പിടിച്ചു
Mail This Article
തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് ഇന്ന് 29 ഹോട്ടലുകൾ അടപ്പിച്ചു. 226 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 102 കിലോ പഴകിയ മാംസം പിടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കി.
നന്ദൻകോട് ഇറാനി ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. കെപി മെൻസ് ഹോസ്റ്റലിനും നോട്ടിസ് നൽകി. കല്ലറയിലെ മത്സ്യ മാർക്കറ്റിൽനിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരത്തു മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ പരിശോധന നടക്കുന്നുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. സംഭവത്തിൽ രണ്ടു ഹോട്ടലുകൾക്കു നോട്ടിസ് നൽകി. ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ ഹോട്ടലുകൾക്കാണ് നോട്ടിസ് നൽകിയത്.
ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്തുനിന്നു കൊണ്ടുവന്ന ഉടൻ പിടിക്കുകയായിരുന്നു. ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനിൽ തട്ടുകടയും അടപ്പിച്ചു. കൽപറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. കൊല്ലത്ത് മൂന്നു സ്‌ക്വാഡുകൾ ആയി നടത്തിയ പരിശോധനയിൽ പത്തോളം കടകൾ പൂട്ടി. എട്ടു ദിവസത്തിനിടെ 150ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.
English Summary: Food Safety Department raid continues in Kerala