പറക്കുംമുൻപ് ‘ഫിറ്റ്’; 9 പൈലറ്റുമാർക്കും 32 ക്യാബിൻ ക്രൂവിനും സസ്പെൻഷൻ
Mail This Article
ന്യൂഡൽഹി ∙ വിമാനം പുറപ്പെടുന്നതിനു മുൻപുള്ള മദ്യ പരിശോധനയിൽ പരാജയപ്പെട്ട ജീവനക്കാരുടെ വിവരം പുറത്തുവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ 9 പൈലറ്റുമാരും 32 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് പരിശോധനയിൽ ‘പോസിറ്റീവ്’ ആയതെന്ന് ഡിജിസിഎ വ്യക്തമാക്കി.
രണ്ടു വട്ടം പരിശോധനയിൽ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിൻ ക്രൂ അംഗങ്ങളെയും മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബെർത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിൻ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെൻഡ് ചെയ്തു.
കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുൻപ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു. മഹാമാരിയെത്തുടർന്നു നിർത്തിവച്ച പരിശോധന ഘട്ടംഘട്ടമായി വീണ്ടും ആരംഭിച്ചു.
English Summary : 9 Pilots, 32 Cabin-Crew Members Were Too Drunk To Fly This Year