അല്‍ജസീറ വനിതാ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു; കൊന്നത് ഇസ്രയേല്‍ സൈന്യമെന്ന് ആരോപണം
Mail This Article
ജറുസലം ∙ പലസ്തീൻ പ്രവിശ്യകളിൽ ജോലി ചെയ്തിരുന്ന അൽ ജസീറ ചാനലിലെ വനിതാ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‍ലെ (51) കൊല്ലപ്പെട്ടു. ഇസ്രയേൽ സേനയാണു ഷിറീനെ അതിദാരുണമായി വധിച്ചതെന്ന് അൽജസീറയെ ഉദ്ധരിച്ചു വാർത്താ ഏജൻസി എഎഫ്പി അറിയിച്ചു.
അൽജസീറയിലെ പ്രമുഖ റിപ്പോർട്ടർമാരിൽ ഒരാളായ ഷിറീന്റെ മരണം പലസ്തീൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്കിനു വടക്കുഭാഗത്തു പലസ്തീൻ സായുധ ഗ്രൂപ്പിനു കീഴിലുള്ള ജെനിൻ അഭയാർഥി ക്യാംപ് ലക്ഷ്യമിട്ടു ബുധനാഴ്ച രാവിലെ ഓപ്പറേഷൻ നടത്തിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. എന്നാൽ, പലസ്തീന്റെ ഭാഗത്തുനിന്നാകും ഷെറീനു വെടിയേറ്റതെന്ന് ഇസ്രയേൽ പറഞ്ഞു.
‘പലസ്തീനിലെ മാധ്യമ പ്രതിനിധിയുടെ ക്രൂരമായ കൊലപാതകത്തിലൂടെ രാജ്യാന്തര നിയമങ്ങളും ധാരണകളും ഇസ്രയേൽ സേന ലംഘിച്ചിരിക്കുകയാണ്. ഇസ്രയേൽ സേനയുടെ രാജ്യാന്തര തലത്തിലുള്ള ലക്ഷ്യമിടലിലും മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിലും ആഗോളസമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.’– അൽജസീറ പ്രസ്താവനയിൽ വ്യക്തമാക്കി.
English Summary: Al Jazeera Alleges Reporter Killed "In Cold Blood" By Israel Forces