ചുട്ടുപൊള്ളി ഉത്തരേന്ത്യ, ‘കൂളായി’ ബെംഗളൂരു; ‘താമസം മാറ്റിയാലോ?’
Mail This Article
ബെംഗളൂരു ∙ രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യ കടുത്ത ചൂടേറ്റ് തളരുമ്പോൾ ബെംഗളൂരുവിലെ ജനങ്ങൾ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയിൽ ‘തണുത്ത’ പ്രകൃതിയെ വരവേൽക്കുന്നു. അസാനി ചുഴലിക്കാറ്റിന്റെ ബാക്കിപത്രമായി ബുധനാഴ്ച ബെംഗളൂരുവിൽ 23 ഡിഗ്രിയായിരുന്നു താപനില. സാധാരണയുള്ളതിനേക്കാൾ 11 ഡിഗ്രിയാണ് താഴ്ന്നത്. 10 വർഷത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് അന്ന് രേഖപ്പെടുത്തിയത്.
ഇതോടെ ഷിംലയിലെയും മസൂറിയിലെയും ഹിൽ സ്റ്റേഷനുകളെക്കാൾ തണുപ്പാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, വാർത്തയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്. ട്വിറ്റർ ഉപയോക്താക്കൾ പലരും ഫോണിലെ വെതർ റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്. ബെംഗളൂരുവിലേക്ക് താമസം മാറ്റിയാലോ എന്ന തരത്തിലും ചോദ്യങ്ങളുയർന്നു.
മേയ് 17 വരെ ബെംഗളൂരുവിന്റെ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. 18നും 19നും മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടായേക്കാം. അതേസമയം, ഉത്തരേന്ത്യയിൽ 44 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയും ശനിയും താപതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു.
English Summary: Bengaluru Currently Cooler Than Many Hill Stations, Internet Says "Packing Bags Already"