ഡൽഹി തീപിടിത്തം: മരണസംഖ്യ ഉയരാം; 2 പേർ അറസ്റ്റിൽ, കെട്ടിട ഉടമ ഒളിവിൽ
Mail This Article
ന്യൂഡല്‍ഹി ∙ 27 പേർ മരിക്കുകയും 12 പേർക്കു പരുക്കേൽക്കുകയും ചെയ്ത ഡൽഹി മുണ്ട്ക തീപിടിത്തത്തിൽ രണ്ടു പേർ പിടിയിൽ. തീപടർന്ന ഫ്ലോറിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥൻ മനീഷ് ലഗ്ര ഒളിവിലാണ്.
അപകടമുണ്ടായ കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നില്ല. തീപിടിത്തം ഉണ്ടാകുമ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രചോദന പ്രസംഗ പരിപാടി നടക്കുകയായിരുന്നെന്നു റിപ്പോർട്ടുണ്ട്. ഈ പരിപാടിക്കെത്തിയ ആളുകളാണു കൊല്ലപ്പെട്ടവരിൽ ഏറെയും. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നേക്കും. നിരവധി പേരുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രണ്ടാം നിലയിൽ തിരച്ചിൽ തുടരുകയാണ്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപതോളം പേരെയാണു കെട്ടിടത്തിൽനിന്ന് ഇതുവരെ രക്ഷപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. കുടുങ്ങിയവരെ ക്രെയിനുകൾ ഉപയോഗിച്ചാണു പുറത്തെത്തിച്ചത്. കെട്ടിടത്തിലാകെ പുക പടർന്നതോടെ ചിലർ പ്രാണരക്ഷാര്‍ഥം പുറത്തേക്കു ചാടി. കയർ ഉപയോഗിച്ചും ചിലർ താഴെയിറങ്ങി.
English Summary: 2 Arrested After 27 Die In Massive Delhi Fire, Building Owner On The Run