ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന കശ്മീർ സ്വദേശികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എസ്ഐഎ) മുന്നറിയിപ്പിനെ തുടർന്ന്, പാക്കിസ്ഥാനിൽനിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ ജോലിക്കോ അനുമതി നൽകില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി), നാഷനൽ മെഡിക്കൽ കമ്മിഷൻ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) എന്നിവ തീരുമാനിച്ചു. അതോടെ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലുമായി. പർവേസ് മുഷാറഫിന്റെ ഭരണകാലത്ത് പാക്കിസ്ഥാനിൽ കശ്മീരി വിദ്യാർഥികൾക്കായി സീറ്റ് മാറ്റിവച്ചിരുന്നു.

‌ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നവരുടെ കുടുംബാംഗങ്ങൾക്ക് പാക്കിസ്ഥാനിൽ എംബിബിഎസ് സീറ്റുകൾ വിൽക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് വൻതോതിൽ അഴിമതിയും ഭീകര പ്രവർത്തനങ്ങളും നടക്കുന്നുവെന്നുമാണ് എസ്ഐഎ കണ്ടെത്തിയത്. അടുത്തിടെ അറസ്റ്റിലായ വിഘടനവാദികളിൽ ചിലർ, എംബിബിഎസ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകൾക്ക് കശ്മീരി വിദ്യാർഥികൾക്ക് പാക്കിസ്ഥാനിൽ സൗകര്യം ഒരുക്കിയതായി ശ്രീനഗറില യുഎപിഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സീറ്റ് സംഘടിപ്പിക്കാനായി വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് വലിയ തുക വാങ്ങിയെന്നും ഈ തുക ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുഹമ്മദ് അക്ബർ ഭട്ട്, ഫാത്തിമ ഷാ, അൽത്താഫ് അഹമ്മദ് ഭട്ട്, ഖാസി യാസിർ, മുഹമ്മദ് അബ്ദുല്ല ഷാ, സബ്സർ അഹമ്മദ് ഷെയ്ക്, മൻസൂർ അഹമ്മദ് ഷാ, മൊഹ്ദ് ഇഖ്ബാൽ മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എൻഐഎ കോടതിയിൽ അ‍ഞ്ചു മാസമായി നടന്ന വിചാരണയിൽ ഇവർക്കെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു.

മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളെ കൺസൽറ്റൻസികൾ മുഖേന സമീപിച്ചാണ് സീറ്റ് ശരിയാക്കി നൽകുന്നത്. പ്രതികളുടെ സ്ഥാപനങ്ങളിൽ നടത്തിയ തിരച്ചിലിൽ നിരവധി പണമിടപാടു രേഖകൾ കണ്ടെത്തി. പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കശ്മീരിൽ പ്രവർത്തിക്കുന്ന ഹുറിയത് നേതാക്കൾ പാക്കിസ്ഥാനിലെ നേതാക്കൾക്ക് നൽകാൻ തയാറാക്കിയ ശുപാർശക്കത്തുകളും കണ്ടെടുത്തു. കൊല്ലപ്പെട്ട പല ഭീകരരുടെയും ബന്ധുക്കൾക്ക് ഇത്തരത്തിൽ ശുപാർശയിലൂടെ പാക്കിസ്ഥാനിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. അഡ്മിഷൻ ലഭിച്ച പലരും ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവരെ പാക്കിസ്ഥാൻ നടത്തുന്ന നാഷനൽ ടാലന്റ് സേർച്ചിൽ (എൻടിഎസ്) പങ്കെടുപ്പിക്കും. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ശുപാർശ പ്രകാരം അഡ്മിഷൻ നേരത്തേതന്നെ ശരിയാക്കിയിരിക്കുമെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കൂടുതൽ അന്വേഷണത്തിന് തയാറെടുക്കുകയാണ്.

ആർട്ടിക്കിൾ 370 നീക്കിയശേഷം രൂപീകരിച്ചതാണ് എസ്ഐഎ. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ വളരെ വേഗം കണ്ടെത്തുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനുമാണ് എസ്ഐഎ രൂപീകരിച്ചത്.

English Summary: Pakistan MBBS terror scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com