‘കാർ നിർത്തിയിട്ട് ഉറങ്ങി, ഉണർന്നപ്പോൾ ജംഷിദ് ഇല്ല; നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചു’
Mail This Article
കോഴിക്കോട്∙ കൂരാച്ചുണ്ട് സ്വദേശിയായ ജംഷിദ് ആത്മഹത്യ ചെയ്തതു തന്നെയെന്നു സുഹൃത്തുക്കള്‍. ജംഷിദിന്റ പിതാവിന്റെ മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും മരണത്തില്‍ ഒരു ബന്ധവുമില്ലെന്നും ഒപ്പമുണ്ടായിരുന്ന ഫെബിൻഷാ മനോരമ ന്യൂസിനോടു പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചയൊണ് ജംഷിദിനെ കർണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒമാനിൽനിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കർണാടകയിൽ പോയത്. യാത്രയ്‌ക്കിടെ കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ കണ്ടില്ലെന്നുമാണു സുഹൃത്തുക്കളുടെ മൊഴി. എന്നാൽ, ഇത് അവിശ്വസനീയമാണെന്നു ചൂണ്ടിക്കാട്ടി ജംഷിദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി.
ഫെബിന്‍ഷായുടെ വിശദീകരണം ഇങ്ങനെ: ജംഷിദ് ആവശ്യപ്പെട്ടിട്ടാണു ശനിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് ഒപ്പം പോയത്. ഞായറാഴ്ച പുലര്‍ച്ചെ അവിടയെത്തിയതും ജംഷിദ് കാറില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നെ കാണുന്നതു ചൊവ്വാഴ്ച ജ്ഞാനഭാരതി റെയില്‍വേ സ്റ്റേഷനിലാണ്. ജംഷിദ് അവിടെയുണ്ടെന്നു നാട്ടിലുള്ള സുഹൃത്താണ് അറിയിച്ചത്. മാനസികമായി തകര്‍ന്ന ജംഷിദിന്റെ കൈയ്യില്‍ ബാഗോ ഫോണോ ഉണ്ടായിരുന്നില്ല.
റൂമിലെത്തി മൂന്നുമണിക്കൂറോളം വിശ്രമിച്ചശേഷമാണു നാട്ടിലേക്കു മടങ്ങിയത്. ഇതിനിടയില്‍ ജംഷിദ് അത്മഹത്യയ്ക്കു ശ്രമിച്ചു. രാത്രി ഉറക്കം വന്നതുകൊണ്ട് മാണ്ഡ്യയ്ക്കടുത്ത് കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങി. ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കണ്ടില്ലെന്നും പൊലീസിന്റ സഹായത്തോടെ അന്വേഷിച്ചപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടതെന്നും ഫെബിന്‍ഷാ പറയുന്നു.
English Summary : Friend's version of Kozhikode Jamsheed death