ADVERTISEMENT

തിരുവനന്തപുരം∙ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സിൽവർലൈൻ പദ്ധതിക്കായി കല്ലിടുന്ന നടപടികളിൽനിന്നു സർക്കാര്‍ പിന്നോട്ടു പോകുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു പിൻമാറ്റമെന്നും സിൽവർലൈൻ ഒന്നാംഘട്ട സമരം വിജയിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. പദ്ധതി വേഗത്തിലാക്കാനാണ് മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. മുൻപു തന്നെ ഈ രീതി സ്വീകരിച്ച് വിവാദങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം നിലനിൽക്കുന്നു.

പൊലീസ് സഹായത്തോടെ ബലപ്രയോഗം നടത്തി കല്ലിടൽ ആരംഭിച്ചതോടെയാണ് പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ചോ ജിയോ ടാഗ് വഴിയോ സർവേ നടത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും കല്ലിടലുമായി മുന്നോട്ടു പോകാനായിരുന്നു സർക്കാർ തീരുമാനം. ബലപ്രയോഗം വർധിച്ചതോടെ കോൺഗ്രസ് – ബിജെപി പ്രവർത്തകർ കല്ലുകൾ പിഴുതെറിഞ്ഞു. പ്രതിഷേധം രൂക്ഷമായതോടെ സർവേ നടപടികൾ തടസ്സപ്പെട്ടു. സർവേ നടത്തുന്ന കമ്പനി റിപ്പോർട്ടു സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.

തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈൻ ആയിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കല്ലിടൽ നടപടികൾ നിർത്തിവച്ചു. ഭൂമിയുടെ ഉടമകൾക്കു താൽപര്യമുള്ള സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റിടങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും കെ റെയിൽ കോർപറേഷൻ നിർദേശിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. കല്ലിടലിനു പകരം ജിയോടാഗ്, ജിപിഎസ് സംവിധാനങ്ങളെ ആശ്രയിക്കാനാണ് റവന്യൂ വകുപ്പ് നിർദേശിച്ചത്. കല്ലിടൽ നിർത്താൻ തീരുമാനിച്ചതോടെ തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈനാകും. കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

955.13 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിനായി ലക്ഷങ്ങൾ ഇതിനോടകം ചെലവാക്കി. സിൽവര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽ പൂർത്തിയായത്. ആകെ 20,000 കല്ലുകൾ സ്ഥാപിക്കാനാണ് ആലോചിച്ചത്. ഇതുവരെ 6020 കല്ലുകൾ സ്ഥാപിച്ചതായി കെ റെയിൽ കോർപറേഷൻ പറയുന്നു. ഇതിൽ പലതും ഭൂമി ഉടമകളും പ്രതിഷേധക്കാരും പിഴുതുമാറ്റി. ആയിരം രൂപയ്ക്കാണ് കെ റെയിൽ കോർപ്പറേഷന് അതിരടയാളക്കല്ല് സ്വകാര്യ കമ്പനികൾ നൽകുന്നത്. ഇത് ഒരു പ്രദേശത്ത് സ്ഥാപിക്കാനുള്ള ചെലവ് 5000 രൂപയാണ്. പൊലീസിനു നൽകുന്ന തുകയും ഗതാഗത ചെലവുമെല്ലാം ഇതിൽ ഉൾപ്പെടും.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിട്ടത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരം 1651 കല്ലുകളിട്ടു. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 36.9 കിലോമീറ്റര്‍ നീളത്തില്‍ 1,130 കല്ലുകള്‍ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ 3 വില്ലേജുകളിലായി 9.8 കിലോമീറ്ററോളം ദൂരം 302 കല്ലുകളിട്ടു. കോട്ടയം ജില്ലയിലെ 4 വില്ലേജുകളിൽ 8.8 കിലോമീറ്റര്‍ ദൂരം 427 കല്ലുകള്‍ സ്ഥാപിച്ചു. ആലപ്പുഴയില്‍ മുളക്കുഴ വില്ലേജില്‍ 6 കിലോമീറ്റര്‍ ദൂരം 35 കല്ലുകളിട്ടു. തിരുവനന്തപുരത്ത് ഏഴു വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തില്‍ 623 കല്ലുകള്‍ സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളിലായി 16.7 കിലോമീറ്റര്‍ ദൂരത്തില്‍ 873 കല്ലുകളാണ് സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ 12 വില്ലേജുകളിലായി 26.80 കിലോമീറ്ററോളം ദൂരത്തില്‍ 949 കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ 4 വില്ലേജുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം 68 കല്ലുകള്‍ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ 7 വില്ലേജുകളില്‍ 24.2 കിലോമീറ്ററോളം ദൂരത്തില്‍ 306 കല്ലുകള്‍ സ്ഥാപിച്ചു.

English Summary: Silver Line project stone laying stops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com