എക്സൈസ് ഒാഫിസിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 10.24 ലക്ഷം രൂപ പിടിച്ചു
Mail This Article
പാലക്കാട്∙ കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകൊണ്ടുപോകുന്നതിനുളള പെർമിറ്റുകൾ പുതുക്കുന്നതിനും വലിയതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ എക്സൈസ് ഡിവിഷൻ ഒാഫിസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 10.24 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതിൽ 2,24,000 രൂപ ഒാഫിസ് പ്യൂണിന്റെ കൈയിൽനിന്നും ബാക്കി തുക ഷാപ്പ് ലൈസൻസ് പുതുക്കാനെത്തിയ കരാറുകാരുടെ കയ്യിൽനിന്നുമാണ് പിടിച്ചെടുത്തത്. ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാന്‍ എത്തിച്ച പണമെന്ന് വിജിലന്‍സ് അറിയിച്ചു.
ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉച്ചഭക്ഷണത്തിനു പുറത്തുപോയ സമയത്തായിരുന്നു വിജിലൻസ് ആൻഡ് ആന്റി കറപ്ഷന്റെ റെയ്ഡ്. കള്ള് പെർമിറ്റ് പുതുക്കൽ സമയം ഏപ്രിൽ 15ന് അവസാനിച്ചെങ്കിലും നടപടികൾക്കായി ചിറ്റൂർ റേഞ്ച്, സർക്കിൾ എന്നിവിടങ്ങളിൽ നേരത്തേ ചില ഉദ്യോഗസ്ഥർ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഉന്നത ഉദ്യോഗസ്ഥർക്കു പങ്കുവയ്ക്കുന്നതായി ആരോപണം ഉയർന്നു. വിവിധ ജില്ലകളിലേക്കു പാലക്കാട്ടുനിന്നു കള്ളുകൊണ്ടുപോകാനുള്ള പെർമിറ്റിനു ലീറ്ററിന് 12 രൂപ വീതം 4 ഒാഫിസുകളിൽ വാങ്ങുന്നുവെന്നാണ് വർഷങ്ങളായുള്ള പരാതി. വർഷത്തിൽ രണ്ടു തവണയാണ് പെർമിറ്റ് പുതുക്കൽ.
നവംബറിൽ ചിറ്റൂർ സിഐ ഒാഫിസിൽ ഇതേ പ്രശ്നത്തിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതപണം കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. നാലുപേരെ സ്ഥലം മാറ്റുകയും ചെയ്തു.
English Summary : Vigilance raid at excise office, Palakkad