സിറാജ് മേല്‍പ്പാലം തുരങ്കപാതയിൽ തർക്കം; വ്യാപാരികൾ ചേരിതിരിഞ്ഞ് വാക്കേറ്റം
Mail This Article
കോഴിക്കോട്∙ കൊടുവള്ളിയില്‍ വ്യാപാരി വ്യവസായി എകോപന സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ രൂക്ഷമായ വാക്കേറ്റം. സിറാജ് മേല്‍പ്പാലം തുരങ്കപാതാ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. കൊടുവള്ളിയിലെ ഐഎന്‍എല്‍ നേതാവും സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന്റെ തുരങ്കപാത സംബന്ധിച്ച പരാമര്‍ശമാണ് വാക്കുതര്‍ക്കത്തിലേക്കു നയിച്ചത്.
കൊടുവള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ കഴിഞ്ഞ തവണ സര്‍ക്കാര്‍ കൊണ്ടുവന്ന തുരങ്കപാതാ പദ്ധതിയെ അന്ന് എല്ലാവരും പിന്തുണച്ചിരുന്നുവെന്ന ഒ.പി.റഷീദിന്റെ പരാമര്‍ശത്തോടെയാണു തര്‍ക്കം രൂപപ്പെട്ടത്. വ്യാപാരികള്‍ക്ക് ഒരു രാഷ്ട്രീയവുമില്ലെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്കും പറയാനുണ്ടെന്നും പറഞ്ഞ് ഒരു വിഭാഗം വ്യാപാരികള്‍ റഷീദിന്റെ പ്രസംഗം തടസ്സപ്പെടുത്തി.
ഇതോടെ സ്ഥാന നേതാക്കളടക്കം ഇടപെട്ട് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു വാക്കു നല്‍കിയതോടെയാണ് തര്‍ക്കം അവസാനിച്ചത്. അതേസമയം, ഗതാഗതക്കുരുക്കിന്റെ പേരില്‍ പ്രത്യേകിച്ച് ഏതെങ്കിലും പദ്ധതിയെ പിന്തുണയ്ക്കാനാവില്ലെന്ന് കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് പി.ടി.എ. ലത്തീഫ് യോഗത്തില്‍ വ്യക്തമാക്കി.
തുരങ്കപാതാ പദ്ധതിക്കെതിരെ കൊടുവള്ളിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ പരസ്യ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുരങ്കപാത ഒഴിവാക്കി ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്കകള്‍ പരിഗണിച്ചാവണം പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ നിലപാട്.
English Summary: Conflict in traders meeting