തെളിവ് കാണിക്കുന്നതു വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടില്ല: ഇലോൺ മസ്ക്
Mail This Article
കലിഫോർണിയ∙ ആകെ ട്വിറ്റർ അക്കൗണ്ടുകളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണു സ്പാം അക്കൗണ്ടുകളെന്ന തെളിവ് കാണിക്കുന്നതു വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകില്ലെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം ട്വിറ്റർ സിഇഒ, ട്വിറ്റർ അക്കൗണ്ടുകളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നു തെളിയിക്കാൻ വിസമ്മതിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം തെളിയിക്കുന്നതുവരെ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് മസ്ക് അറിയിച്ചു.
സ്പാം, വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കാത്തതിനെ തുടർന്ന്, ട്വിറ്റർ ഏറ്റെടുക്കൽ നടപടികള്‍ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നു മസ്ക് കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും സ്പാം ആണെന്ന് മസ്ക് പറയുന്നു. എന്നാൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നാണ് ട്വിറ്ററിന്റെ നിലപാട്.
ട്വിറ്ററിലെ ആകെ അക്കൗണ്ടുകളിൽ 20 ശതമാനം അക്കൗണ്ടുകളും സ്പാം ആണെന്നും അവർ അവകാശപ്പെടുന്നതിനേക്കാൾ മോശമായ കാര്യത്തിന് അതേ വില നൽകാനാവില്ലെന്നും തിങ്കളാഴ്ച മിയാമിയിൽ നടന്ന ഓൾ-ഇൻ സമ്മിറ്റ് 2022 കോൺഫറൻസിൽ മസ്ക് പറഞ്ഞിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ കമ്പനി ഏറ്റെടുക്കാൻ ഏപ്രിലിലാണ് മസ്ക് കരാറിൽ ഒപ്പുവച്ചത്. ഏറ്റെടുക്കുന്നതോടെ ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ.
English Summary: Elon Musk puts Twitter deal on hold