യുഎസിലെ ചികിത്സ കഴിഞ്ഞു; കോടിയേരി ബാലകൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി
Mail This Article
തിരുവനന്തപുരം ∙ ചികിത്സയ്ക്കായി യുഎസിലേക്കു പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തി. കഴിഞ്ഞ മാസം 30നാണ് കോടിയേരി അമേരിക്കയിലേക്കു പോയത്. പാർട്ടി സെക്രട്ടറി സ്ഥാനം ആർക്കും കൈമാറാതെയായിരുന്നു കോടിയേരിയുടെ യാത്ര. ചെറിയ യാത്രയായതിനാൽ പാർട്ടി സെന്ററാണ് താൽക്കാലികമായി സെക്രട്ടറിയുടെ ചുമതല നിർവഹിച്ചിരുന്നത്. ചികിത്സയ്ക്കായി യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് കോടിയേരിയും തിരിച്ചെത്തുന്നത്.
രണ്ടാഴ്ചത്തെ തുടർ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരുന്നത്. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയായിരുന്നു ചികിത്സയ്ക്കായുള്ള വിദേശയാത്ര. പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണു വീണ്ടും പരിശോധനയ്ക്കായി പോയത്.
രോഗത്തെ തുടർന്ന് 2020 നവംബറിൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തിരുന്നു. അന്ന് എ.വിജരാഘവനാണ് സെക്രട്ടറിയുടെ ചുമതല നൽകിയത്. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. എറണാകുളം സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
English Summary: Kodiyeri Balakrishnan returned to Kerala after treatment from USA