സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയാല്‍ അത് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും
Mail This Article
തിരുവനന്തപുരം∙ കെടുകാര്യസ്ഥത മൂലം സര്‍ക്കാരിനു നഷ്ടം വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍നിന്ന്് അത് ഈടാക്കാന്‍ മന്ത്രിസഭാ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിനു കൈമാറാനും തീരുമാനമായി. ഭരണപരിഷ്കാര കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചാണു തീരുമാനം. സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണ ഓഡിറ്റ് നടത്തി വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തും. കെഎസ്ഇബിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരും.
എജി ഓഡിറ്റ് നടത്തിയ സ്ഥാപനങ്ങളില്‍ വീണ്ടും മറ്റ് ഒരു ഏജന്‍സി ഓഡിറ്റ് നടത്തുമ്പോള്‍ എജിയുടെ അഭിപ്രായം കൂടി തേടണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. മതിയായ കാരണങ്ങളില്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ ഒരു സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തരുതെന്നാണ് സര്‍ക്കാർ നിര്‍ദേശം. പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും സമയപരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
English Summary: Cabinet decision updates