വിജിലന്‍സ് എത്തി; കൂളിമാട് പാലം തകര്‍ന്നതിന്റെ കാരണമറിയാന്‍ വിശദപരിശോധന വേണം
Mail This Article
കോഴിക്കോട് ∙ നിര്‍മാണത്തിലിരിക്കെ തകര്‍ന്ന കോഴിക്കോട്ടെ കൂളിമാട് പാലം പൊതുമരാമത്ത് വിജിലൻസ് വിഭാഗം പരിശോധിച്ചു. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.അന്‍സാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാലം തകര്‍ന്നതിന്റെ കാരണമറിയാന്‍ തൂണുകൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു.ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം തേടിയതിനു ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലം തകര്‍ന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പു മുൻനിർത്തി യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കായതോടെ വിശദമായ പരിശോധനയ്ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു.
ചാലിയാറിനു കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകളാണ് തകർന്നു വീണത്. മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതായതോടെ ബീം ചെരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും പുഴയിൽ പതിച്ചു.
309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 90% നിർമാണം പൂർത്തിയായിരിക്കെയാണ് അപകടം. സംഭവത്തിൽ, കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രോജക്ട് ഡയറക്ടറോട് മന്ത്രി പി.എം. മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 25 കോടി ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 2019 മാർച്ച് 9ന് അന്നത്തെ മന്ത്രി ടി.പി.രാമകൃഷ്ണനാണു പാലത്തിന്റെ പണി ഉദ്ഘാടനം ചെയ്തത്. യുഎൽസിസിക്കാണ് നിർമാണച്ചുമതല.
English Summary: Collapse of under-construction bridge in Kozhikode: Vigilance carry out inspection