ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയിൽ ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ നിർലജ്ജം പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഗതികേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പിണറായി സർക്കാർ ട്വന്റി20യെ വേട്ടയാടിയപ്പോൾ, യുഡിഎഫ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചാണ് വേട്ടയാടിയത്. എന്നിട്ട് അവരും ഇപ്പോൾ പറയുന്നു വോട്ടു വേണമെന്നാണ്. രണ്ടു കൂട്ടരും സാബുവിനെ വാനോളം പുകഴ്ത്തുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘ട്വന്റി20യുടെ ദലിത് സമുദായക്കാരനായ പ്രവർത്തകനെ സിപിഎം പ്രവർത്തകർ കൊന്നപ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തകനും തിരിഞ്ഞു നോക്കിയില്ല. ബിജെപിയുടെ എല്ലാ നേതാക്കളും അവിടെ ഓടിയെത്തി. അവർക്കായി സംസാരിക്കാനുണ്ടായിരുന്നത് ബിജെപിയും എൻഡിഎയും മാത്രമാണ്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ എല്ലാവരും പിന്നാലെ ചെല്ലുകയാണ്’ – സുരേന്ദ്രൻ പറഞ്ഞു.

‘‘അന്നും ഇന്നും ബിജെപി എടുത്ത നിലപാടുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ എല്ലാം സാബുവിനെ സ്വാഗതം ചെയ്തതാണ് ചരിത്രം. വികസനം തുടങ്ങാൻ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ് എന്നാണ് ബിജെപി പറഞ്ഞത്. സാബുവിനേയും അദ്ദേഹത്തിന്റെ ആവശ്യങ്ങള‌േയും സ്വാഗതം ചെയ്തത് ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും ജനപിന്തുണ ഇടിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയിൽ നടക്കാൻ പോകുന്നത്. രണ്ടു മുന്നണികൾക്കും എതിരായിരിക്കും ജനപിന്തുണ എന്നു വ്യക്തമാക്കുന്നതായിരിക്കും ഈ ഉപതരിഞ്ഞെടുപ്പ്.’

‘‘തൃക്കാക്കരയിൽ രണ്ടു മുന്നണികൾക്കും കാലിടറുന്നു എന്നതിന്റെ തെളിവാണ് രണ്ടു ദിവസങ്ങളിലായുള്ള ഇവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി കെ–റെയിൽ വരും കേട്ടോ എന്നാണ് പറഞ്ഞത്. വരില്ല കേട്ടോ എന്നാണ് ഞങ്ങൾ പറഞ്ഞത്. കുറ്റിയടി അവസാനിപ്പിച്ച് ആകാശ സർവേ നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു സർവേയും നടത്താൻ ജനങ്ങൾ സമ്മതിക്കില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം വരുമ്പോൾ അതു മനസ്സിലാകും.’

‘‘കേരളത്തിൽ ബിജെപി ബാലാരിഷ്ടതകൾ കടന്നു ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച നേട്ടം ഇതിന്റെ സൂചനയാണ്. എറണാകുളം ജില്ലയിൽ ബിജെപി മൽസരിച്ച അഞ്ചിടങ്ങളിൽ മൂന്നിടത്തും ജയിച്ചു. തോറ്റ രണ്ടിടങ്ങളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ബിജെപിക്കും എൻഡിഎയ്ക്കും ലഭിച്ചതിന്റെ സൂചനയാണിത്’ – സുരേന്ദ്രൻ പറഞ്ഞു.

English Summary : K Surendran about Thrikkakara bypoll and twenty 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com