ADVERTISEMENT

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മോചനം വൈകിച്ചതില്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് രൂക്ഷവിമര്‍ശനം. തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് വിട്ടത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി. മന്ത്രിസഭയുടെ ശുപാര്‍ശയനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം താല്‍പര്യമല്ല ഗവര്‍ണര്‍ നടപ്പാക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു. 

ഒടുവിൽ മോചനം

സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള അസാധാരണ അധികാരമാണ് ഭരണഘടനയുടെ അനുഛേദം 142. അതുപയോഗിച്ചാണ് പേരറിവാളനെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവൂ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വര്‍ഷങ്ങളോളം വൈകിപ്പിച്ചതും 30 വര്‍ഷത്തിലേറെയായി തടവ് ശിക്ഷ അനുഭവിച്ചുവെന്നതും പരിഗണിച്ചാണ് നടപടി. മോചന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കു മാത്രമേ അധികാരമുള്ളൂവെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തള്ളി. 

വിധിക്കായി രണ്ട് കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്.

1. 31 വര്‍ഷമായി കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്. 14 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ നല്ല നടപ്പ് പരിഗണിച്ച് ജയില്‍നിന്ന് മോചിപ്പിക്കുന്ന രാജ്യത്ത്, ഇരട്ട ജീവപര്യന്തത്തിന് തുല്യമായ തടവ് അനുഭവിച്ചിട്ടും പേരറിവാളനു മോചനം ലഭിച്ചില്ല. 

2. പേരറിവാളനെ മോചിപ്പിക്കാന്‍ ഭരണഘടനയുടെ അനുഛേദം 161 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണർക്ക് 2018ല്‍ ശുപാര്‍ശ ചെയ്തിരുന്നു. നാല് വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത് മോചനത്തിനു മതിയായ കാരണമാണെന്നു കോടതി വ്യക്തമാക്കി. 

അനുഛേദം 161 പ്രകാരമുള്ള ശുപാര്‍ശകളില്‍ തീരുമാനം അകാരണമായി വൈകിപ്പിക്കാന്‍ പാടില്ല. അത്തരം നപടികള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്നും വിധിയില്‍ പറയുന്നു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ള എന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചാല്‍ അനുഛേദം 161 ചത്ത വാക്കുകളായി മാറുമെന്നും വിധിയില്‍ പറയുന്നു.

English Summary: Supreme court slams Tamil Nadu Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com