തൃശൂരിൽ യുവാവിനെയും യുവതിയെയും ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Mail This Article
തൃശൂര്‍∙ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരാണ് മരിച്ചത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണു രസ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്മാറുമോ എന്നു ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്നു ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
English Summary: Young Man and Lady Found Dead in a hotel room at Thrissur