പാലക്കാട്ടെ 2 പൊലീസുകാരുടെ മരണം; ‘പന്നിക്കുവച്ച കെണിയിൽപ്പെട്ടോയെന്ന് പരിശോധിക്കും’
Mail This Article
പാലക്കാട്∙ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.
വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ട്. സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് സ്ഥിതിഗതികൾ വിലയിരുത്തി.
വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. പന്നിക്കുവച്ച കെണിയിൽപ്പെട്ടോ എന്നത് ഉൾപ്പെടെ പരിശോധിക്കും. ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മറ്റെവിടെയെങ്കിലും വച്ചു മരിച്ചതിനുശേഷം വയലിൽ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ ആയിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.
English Summary: Two Police Men Found Dead Near Muttikulangara Police Camp