ഇനി ജയിൽവാസം; പട്യാല കോടതിയിൽ കീഴടങ്ങി സിദ്ദു
Mail This Article
ന്യൂഡൽഹി ∙ കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ അക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി. കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്. കേസിൽ സുപ്രീം കോടതി സിദ്ദുവിന് ഒരു വർഷം കഠിനതടവ് വിധിച്ചിരുന്നു. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ൽ 1000 രൂപ പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചു. തുടർന്നു ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവു കൂടി വിധിച്ചത്. മർദനത്തിൽ പരുക്കേറ്റ ഗുർണാം സിങ് (65) ആശുപത്രിയിലാണു മരിച്ചത്.
English Summary: Navjot Singh Sidhu surrenders at Patiala Court