വധഗൂഢാലോചനക്കേസ്: തെളിവ് ശക്തമാക്കണം, കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്
Mail This Article
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനക്കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോക്ടർ വിൻസന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് തെളിവുതേടി അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ ശക്തമായ തെളിവിന്റെ അഭാവം കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്വേഷണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. നടൻ ദിലീപിനു വേണ്ടി വഴിവിട്ട് പലരെയും സ്വാധീനിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്.
കോടതിയിലും അന്വേഷണ സംഘത്തിനു മുൻപാകെയും ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉയർത്തിയത്. എന്നാൽ ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും ദിലീപിനു ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്നും ആരെയും സ്വാധീനിച്ചിട്ടില്ലെന്നും ബിഷപ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി. കോട്ടയത്തെത്തിയാണ് ഉദ്യോഗസ്ഥർ ബിഷപ്പിന്റെ മൊഴിയെടുത്തത്.
English Summary: Actress attack case updates