അസമിൽ പ്രളയബാധിതർ 8 ലക്ഷത്തോളം; റെയിൽപാളം ‘വീടുകളാക്കി’ 500 കുടുംബങ്ങൾ
Mail This Article
ഗുവാഹത്തി∙ അസമിൽ പ്രളയം രൂക്ഷമായിരിക്കെ സുരക്ഷിത സ്ഥാനം തേടി ജനങ്ങളുടെ പലായനം. അസമിലെ ജമുനാമുഖ് ജില്ലയിൽനിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ റെയിൽവേ പാളത്തിൽ അഭയം തേടി. പ്രളയജലം മുക്കാത്ത ഒരേയൊരു ഉയർന്ന പ്രദേശമായതിനാലാണ് ഇവർ റെയിൽവേ ട്രാക്കുകളിൽ അഭയം പ്രാപിച്ചത്.
ചാങ്ജുറായ് പാട്യ പതാർ ഗ്രാമങ്ങളിലുള്ളവർക്ക് എല്ലാം നഷ്ടമായ അവസ്ഥയാണ്. ടാർപൊളിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളിൽ താൽക്കാലിയ അഭയം പ്രാപിച്ച ഗ്രാമവാസികൾ, സർക്കാർ യാതൊരു സഹായവും നൽകിയില്ലെന്നു കുറ്റപ്പെടുത്തി. ‘കുറച്ചു ദിവസം ഞങ്ങൾ തുറന്ന സ്ഥലത്തു താമസിച്ചു. പിന്നീട് എവിടെനിന്നൊക്കെയോ പണം കണ്ടെത്തി ഒരു ടാർപൊളിൻ ഷീറ്റു വാങ്ങി. ഇപ്പോൾ ഞങ്ങൾ അഞ്ചു കുടുംബങ്ങൾ ഒരു ഷീറ്റിനു കീഴിലാണ് കഴിച്ചൂകൂട്ടുന്നത്. യാതൊരും സ്വകാര്യതയും ഇല്ല’– മോൻവാരാ ബീഗം പറഞ്ഞു.
കൃഷിയിടങ്ങളെല്ലാം പ്രളയത്തിൽ നശിച്ചതിനാൽ ഗ്രാമവാസികൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമത്തിലാണ്. കുടിക്കാൻ ശുദ്ധമായ വെള്ളം ലഭിക്കുന്നില്ലെന്നും ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഇവർ പറയുന്നു. ‘നാലു ദിവസത്തിനു ശേഷം ഇന്നലെയാണ് സർക്കാരിൽനിന്ന് എന്തെങ്കിലും സഹായം ലഭിച്ചത്. കുറച്ച് അരിയും ഡാലും എണ്ണയും നൽകി. എന്നാൽ ചിലർക്ക് അതുപോലും ലഭിച്ചിട്ടില്ല’– പ്രളയത്തിന്റെ മറ്റൊരു ഇരയായ നസീബുർ റഹ്മാൻ പറഞ്ഞു.
28 ജില്ലകളിലായി 2,585 ഗ്രാമങ്ങളിലെ എട്ടു ലക്ഷത്തോളം പേരാണ് പ്രകൃതി ദുരന്തത്തിന്റെ ഇരകളായത്. 343 ദുരുതാശ്വാസ ക്യാംപുകളിലായി ഇതുവരെ 8,67,772 പേർ അഭയം പ്രാപിച്ചു. പ്രളയബാധിത മേഖലകളിൽനിന്ന് 21,884 പേരെ സൈന്യവും ദേശീയ– സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് ഒഴിപ്പിച്ചു.
English Summary :Over 500 Families Live On Train Tracks As Assam Floods Affect 8 Lakh