ADVERTISEMENT

തിരുവനന്തപുരം ∙ ചിറയിൻകീഴ് വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വക്കം ചെറിയ പള്ളിയ്ക്കു സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെ ആൾത്താമസമില്ല. ഒരു ഏക്കറോളമുള്ള പറമ്പിൽ രണ്ടു ദിവസം മുൻപാണ് തെങ്ങിൻ തൈകൾ നടാൻ ആരംഭിച്ചത്. ഇതിനിടെ കിണർ നശിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുത്തൻനട സ്വദേശി കുട്ടപ്പനെ കിണർ വൃത്തിയാക്കാൻ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു.

വൃത്തിയാക്കുന്നതിനിടെ കിണറിൽനിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാർ തിരിച്ചറിഞ്ഞില്ല. കിണർ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങൾ കിണറിനു സമീപം കുഴിച്ചിട്ടു. തുടർന്ന് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു. അസ്ഥികൂടത്തിനു പുറമേ ഇവിടെനിന്ന് ഷർട്ടും മുണ്ടും കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽനിന്നും തിരിച്ചറിയൽ രേഖയും കണ്ടെത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി രാത്രിയോടെ അസ്ഥികൂടാവശിഷ്ടങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English Summary: Human Skeletal remains of man found upon cleaning a well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com