പെട്രോള്‍ ബോംബ് കേസില്‍ കുറ്റപത്രം; ഇഎംസിസി ഉടമ ഷിജു വർഗീസ് ഉള്‍പ്പെടെ 4 പ്രതികള്‍
Mail This Article
കൊല്ലം ∙ കുണ്ടറ പെട്രോൾ ബോംബ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം.വർഗീസാണ് ബോംബേറിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിജു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മേഴ്സിക്കുട്ടിയമ്മയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷിജു എം.വർഗീസ്, വിനുകുമാർ, കൃഷ്ണകുമാർ, ശ്രീകാന്ത് എന്നിവരെ പ്രതി ചേർത്താണു കുറ്റപത്രം.
കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹള ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബേറിനു പിന്നിലെന്നാണു പൊലീസിന്റെ കണ്ടെത്തൽ. 40 പേജുള്ള കുറ്റപത്രത്തിൽ 66 തൊണ്ടിമുതലുകളും 54 സാക്ഷികളെയും തെളിവായി നൽകിയിട്ടുണ്ട്.
നരഹത്യാ ശ്രമം, മനഃപൂർവ്വം ലഹള ഉണ്ടാക്കാനുള്ള പദ്ധതി, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണു കുറ്റപത്രം സമർപ്പിച്ചത്. കുണ്ടറ നിയമസഭാ മണ്ഡലത്തിലെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം സംഭവം അരങ്ങേറിയത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് ഇഎംസിസി കമ്പനി വിവാദത്തിൽപ്പെട്ടത്.
English Summary: Police files chargesheet in Kundara Petrol Bomb Case