വില്ലേജ് ഓഫിസിന്റെ പൂട്ടു പൊളിച്ച് മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
Mail This Article
ബേപ്പൂർ ∙ വില്ലേജ് ഓഫിസിന്റെ പൂട്ടുപൊളിച്ചു പണം മോഷ്ടിച്ച കേസിൽ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. തിരുവനന്തപുരം പൊഴിയൂർ കൊളത്തൂർ പല്ലൂർ അഖിൻ (23) ആണ് അറസ്റ്റിലായത്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്‌ച പുലർച്ചെയാണ് വില്ലേജ് ഓഫിസിന്റെ മുൻവശത്തെ പൂട്ടു പൊളിച്ചു മേശവലിപ്പിൽ നിന്നു 5,264 രൂപ മോഷ്ടിച്ചത്. വില്ലേജ് ഓഫിസിനു സമീപമുള്ള ജ്വല്ലറിയിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ച് ബേപ്പൂർ മേഖലയിൽ 10 സിസിടിവികൾ കൂടി പരിശോധിച്ചപ്പോൾ പ്രതി ഫറോക്ക് ഭാഗത്തേക്കു പോയതായി കണ്ടെത്തി. ഉച്ചയ്ക്ക് ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് ബേപ്പൂര്‍ ഇൻസ്പെക്ടർ വി.സിജിത്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു കളവു കേസുകളിലും പാലക്കാട് 10 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയായ അഖിൻ തിരുവനന്തപുരത്തുനിന്നു മോഷ്ടിച്ച ബൈക്കിൽ എത്തി ബേപ്പൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. 3 മാസം മുൻപ് പിതാവിനൊപ്പം മത്സ്യബന്ധന ഹാർബറിൽ ജോലിക്കെത്തിയ പരിചയത്തിലാണ് ഇയാൾ വീണ്ടും ബേപ്പൂരിൽ എത്തിയതെന്നു പൊലീസ് അറിയിച്ചു.
English Summary: Youth arrested for theft at village office