പൊലീസ് സ്റ്റേഷന് തീയിട്ടു; പ്രതികളായ 5 പേരുടെ വീട് ബുൾഡോസർകൊണ്ടു തകർത്തു
Mail This Article
ഗുവാഹത്തി∙ പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും തീ ഇടാനും നേതൃത്വം നൽകിയ അഞ്ചുപേരുടെ വീടുകൾ ബുൾഡോസർ െകാണ്ട് ഇടിച്ചുനിരത്തി അധികൃതർ. കസ്റ്റഡി മരണം ആരോപിച്ച് അസമിലെ നഗോണ്‍ ജില്ലയിലെ ബട്ടദ്രവ പൊലീസ് സ്റ്റേഷന് ആൾക്കൂട്ടം ശനിയാഴ്ച തീയിട്ടിരുന്നു. പിന്നാലെയാണ് സംഭവത്തിൽ പ്രതികളായ അഞ്ചുപേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. എല്ലാം അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചാണ് നടപടി.
കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സഫിക്കുല്‍ ഇസ്‌ലാമിനെ (39) പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് സഫിക്കുലിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ വിട്ടയച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ ശരീര വേദനയാണെന്ന് പറഞ്ഞ് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
എന്നാല്‍ സഫിക്കുലിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി അറിയിച്ചു. സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
English Summary: Administration demolishes 5 houses after police station set on fire in Assam