കേരളത്തിൽ കുറയേണ്ടത് 10.41 രൂപ, കുറഞ്ഞത് 9.50 രൂപ മാത്രം; കാരണമറിയാതെ ഡീലർമാർ
Mail This Article
തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനെ തുടർന്ന് കേരളത്തിൽ പെട്രോള്‍ വിലയില്‍ ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കിലും കുറഞ്ഞത് ഒമ്പതര രൂപ മാത്രം. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍റെ എക്സൈസ് നികുതി എട്ടുരൂപയാണ് കുറച്ചത്. ആനുപാതികമായി സംസ്ഥാനത്ത് 2 രൂപ 41 പൈസയും കുറഞ്ഞു. എന്നാൽ കുറയേണ്ട തുകയിൽ ഒരു രൂപയോളം വ്യത്യാസം വന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ഡീലര്‍മാര്‍ക്കും സാധിക്കുന്നില്ല. എണ്ണക്കമ്പനികളാണ് ഇക്കാര്യം വിശദീകരിക്കേണ്ടതെന്നാണ് അവർ പറയുന്നത്.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര സർക്കാർ. ഇതോടെ മഹാരാഷ്ട്രയിൽ പെട്രോൾ ലീറ്ററിന് 2.08 രൂപയും ഡീസൽ ലീറ്ററിന് 1.44 രൂപയും കുറയും. എന്നാൽ കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
‘ഇടതുസര്‍ക്കാര്‍ ഇതുവരെ നികുതി കൂട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ 30 രൂപ കൂട്ടിയിട്ട് ഇപ്പോള്‍ എട്ടുരൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പലതവണ നികുതി കൂട്ടിയശേഷമാണ് മൂന്നോ-നാലോ തവണ നികുതി കുറച്ചതെന്നു പ്രതിപക്ഷം മറക്കരുത്.’- ബാലഗോപാൽ പറഞ്ഞു.
ഇന്ധനനികുതിയില്‍ നിന്നുള്ള അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ധനനികുതി വര്‍ധനയിലൂടെ നാലുകൊല്ലം കൊണ്ട് ആറായിരം കോടിയാണ് അധികവരുമാനം നേടിയതെന്നും സതീശൻ പറഞ്ഞു.
English Summary: Maharashtra decreases petrol-diesel VAT; Kerala won't do it, says Finance Minister