ഗോതമ്പ് ഇഷ്ടമല്ല, പപ്പായ പ്രിയം; ജയിലിൽ ‘സ്പെഷൽ ഡയറ്റ്’ ആവശ്യപ്പെട്ട് സിദ്ദു
Mail This Article
പട്യാല∙ റോഡിലെ തർക്കത്തിൽ ഒരാളെ ആക്രമിച്ച കേസിൽ തടവിൽ കഴിയുന്ന കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു (58)വിനെ വൈദ്യപരിശോധനയ്ക്കായി പട്യാലയിലെ രജിന്ദ്ര ആശുപത്രിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് സിദ്ദുവിനെ ആശുപത്രിയിൽ എത്തിച്ചത്. ജയിലിൽ സിദ്ദുവിന് പ്രത്യേകഭക്ഷണക്രമത്തിനായി അനുമതി തേടിയിട്ടുണ്ടെന്നും ഡോക്ടർമാർ വിശദമായി സിദ്ദുവിനെ പരിശോധിക്കുമെന്നും കൗൺസിൽ എച്ച്പിഎസ് വർമ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ഉള്ള നവജ്യോത് സിദ്ദു ഗോതമ്പ്, പഞ്ചസാര, മൈദ തുടങ്ങിയവ കഴിക്കാറില്ല. അതേസമയം പപ്പായ, പേരയ്ക്ക, ഫൈബർ–കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വർമ പറഞ്ഞു.
1998 ഡിസംബർ 27നുണ്ടായ സംഭവത്തിൽ ആക്രമണത്തിനിരയായ ഗുർണാം സിങ് (65) കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ വിസമ്മതിച്ചു.
തുടർന്നാണ് പട്യാല കോടതിയിലെത്തി കീഴടങ്ങിയത്. പട്യാല സെൻട്രൽ ജയിലിലെ പത്താം നമ്പർ മുറിയിലായിരുന്നു നവ്ജോത് സിങ് സിദ്ദുവിന്റെ ആദ്യദിവസം. രാത്രി ഏഴേകാലിന് ഭക്ഷണം നൽകിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സിദ്ദു ഭക്ഷണം ഒഴിവാക്കി. സാലഡ് മാത്രമാണ് കഴിച്ചത്.
English Summary: Jailed Navjot Sidhu Taken To Hospital For Check-Up, Seeks "Special Diet"