പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ; വാദം പൂർത്തിയായി, വിധി ബുധനാഴ്ച
Mail This Article
തിരുവനന്തപുരം∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) 25ന് വിധി പറയും.
പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സിഡി കോടതിയിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ കോടതിയും പ്രോസിക്യൂഷനും തമ്മിൽ ഭിന്നാഭിപ്രായം ഉണ്ടായി. പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ തൊണ്ടിമുതൽ ആയാണ് പൊലീസ് ഹാജരാക്കിയിരുന്നത്. മുദ്രവച്ചു ഹാജരാക്കിയ വസ്തുക്കൾ സാധാരണ വിചാരണ ഘട്ടത്തിലാണ് കോടതി തെളിവായി സ്വീകരിക്കുക. വിചാരണ ഘട്ടം ആയിട്ടില്ലല്ലോ എന്നു കോടതി ചോദിച്ചു. തെളിവായല്ല, പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കോടതിയെ കാണിക്കുക മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നു സർക്കാർ അഭിഭാഷക മറുപടി നൽകി.
അന്വേഷണ സംഘം സമർപ്പിച്ച നാലു സിഡികളിൽ പ്രാദേശിക ഓൺലൈനിൽ വന്ന ദൃശ്യങ്ങളാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. 37 മിനിട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. അന്വേഷണ സംഘം സിഡി പ്രദർശിപ്പിക്കാനായി തിരഞ്ഞെടുത്ത ഓൺലൈൻ ചാനലിന്റെ വിശ്വാസ്യതയെ പ്രതിഭാഗം എതിർത്തു. പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
English Summary: Kerala Government against PC George's bail