നടിയുടെ ഹര്‍ജിക്ക് പിന്നിൽ പ്രത്യേക താൽപര്യമോ?; തൃക്കാക്കരയിൽ ബാധിക്കില്ല: ഇപി
Mail This Article
തിരുവനന്തപുരം ∙ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ, തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് ജയരാജൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നത്. ഇത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പൊലീസിനു വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും സർക്കാർ അതിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിതയുടെ ഹർജി. അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിലുണ്ട്.
English Summary: EP Jayarajan Slams Actress on Giving Petition in HighCourt