ADVERTISEMENT

പെരിന്തൽമണ്ണ ∙ കേരളം വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ മഹാനേട്ടങ്ങളെയാണ് വിദ്യാഭ്യാസത്തിന്റെ വരേണ്യവത്കരണവും വർഗീയവത്കരണവും സംഘപരിവാർ മുന്നോട്ടുവച്ച വിദ്യാഭ്യാസ നയവും തകർക്കാൻ പോകുന്നത് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തെ ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരായ പ്രതിരോധമാണ് എസ്എഫ്ഐ ഇന്ന് എറ്റെടുത്ത ശക്തമായ നയം. അതിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. കുത്തബ് മിനാറും താജ് മഹലും കാണുമ്പോൾ അതിന്റെ അടിയിലേക്കാണ് സംഘപരിവാർ നോക്കുന്നതെന്നും അവിടെ അമ്പലമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. വല്ലാത്തൊരു പ്രാകൃത മധ്യകാല ബോധത്തിലേക്കാണ് ഇന്ത്യയെ നയിക്കാൻ ശ്രമം നടക്കുന്നത്. ഇതേ ആക്രമണമാണ് വിദ്യാഭ്യാസരംഗത്തും നടപ്പാക്കുന്നത്.

SFI State Conference 2022
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള വിദ്യാർഥി റാലി തുടങ്ങിയപ്പോൾ. ചിത്രം എസ്എഫ്ഐ കേരള എഫ്ബി പേജ്

ഇത്തരം നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയത്തെ എതിർത്തുതോൽപ്പിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമവും എസ്എഫ്ഐ ഉറപ്പാക്കണമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ നഗരത്തിലൂടെ നടന്ന വൻ വിദ്യാർഥി റാലിക്കു പിന്നാലെയാണ് പൊതുസമ്മേളനം തുടങ്ങിയത്. 15 വർഷത്തിനു ശേഷമാണ് പെരിന്തൽമണ്ണ വീണ്ടും എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്.

SFI flag P Sreeramakrishnan
പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പതാക ഉയർത്തുന്നു. ചിത്രം: മനോരമ

കൊടിമര, ദീപശിഖ, പതാകജാഥകളുടെ പ്രൗഢസംഗമത്തോടെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിൽ തുടക്കമായത്. വീഥി നിറഞ്ഞുനീങ്ങിയ പ്രവർത്തകർക്കൊപ്പം അത്‌ലീറ്റുകളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും അണിനിരന്ന ജാഥകൾക്കു ശേഷം സ്വാഗതസംഘം കൺവീനർ വി.രമേശനാണ് കൊടിമരം ഏറ്റുവാങ്ങിയത്. അഭിമന്യു നഗറിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് ആധ്യക്ഷ്യം വഹിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി.പി.സാനു, ജോയിന്റ് സെക്രട്ടറി ദിൻഷിദ ജോയ്, സംസ്ഥാന   സെക്രട്ടറി    കെ.എം.സച്ചിൻദേവ്, ജില്ലാ പ്രസിഡന്റ് ആദിൽ   തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിലെ ധീരജ് രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് എ.പി.അൻവീർ ക്യാപ്‌റ്റനും ബേബിസൺ ജയിംസ് മാനേജരുമായി കൊടിമര ജാഥ തിങ്കളാഴ്ച പെരിന്തൽമണ്ണയിൽ എത്തിയത്. ആദർശ് എം.സജി ക്യാപ്‌റ്റനായ ദീപശിഖാ ജാഥ ആലപ്പുഴയിലെ ചാരുമൂട് അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് എത്തിയത്. അമൽ സോഹനായിരുന്നു മാനേജർ. അഭിമന്യുവിന്റെ ഓർമകളിരമ്പുന്ന മഹാരാജാസ് കോളജിൽനിന്നാണ് ടി.പി.രഹ്‌ന സബീന ക്യാപ്‌റ്റനും സി.എസ്.സംഗീത് മാനേജരുമായി പതാകജാഥ എത്തിയത്. ഇതിനു പുറമേ പുലാമന്തോളിൽനിന്നും വലിയങ്ങാടിയിൽ നിന്നുമുള്ള ഉപ ദീപശിഖാ ജാഥകളും സംഗമിച്ചു. കൊടിമരജാഥയെ ഐക്കരപ്പടിയിലും പതാക–ദീപശിഖാ ജാഥകളെ പുലാമന്തോളിലും സ്വീകരിച്ചാനയിച്ചു.

SFI rally at Perinthalmanna
എസ്എഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ. ചിത്രം: മനോരമ

∙ പ്രതിനിധി സമ്മേളനം ബുധനാഴ്ച മുതൽ

മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം ഏലംകുളം ഇഎംഎസ് സമുച്ചയത്തിൽ (ധീരജ്‌–-പി ബിജു നഗർ) പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ 9.30ന്  സാംസ്കാരിക ചിന്തകൻ രാംപുനിയാനി ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപിൽനിന്നുള്ള രണ്ട് നിരീക്ഷക പ്രതിനിധികളടക്കം 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 537 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

ബുധനാഴ്ച വൈകിട്ട് 5ന് മുൻ സംസ്ഥാന ഭാരവാഹികളുടെ സംഗമം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് 5ന് രക്തസാക്ഷി കുടുംബസംഗമം സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് ഗസൽ രാവും നടക്കും. 27ന് ഉച്ചയ്‌ക്ക് ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

English Summary: SFI State Conference 2022 at Perintalmanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com