പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിക്ക് പരിശീലനം ലഭിച്ചെന്ന് പൊലീസ്
Mail This Article
ആലപ്പുഴ ∙ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ അൻസാർ നജീബാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ വേളയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ.
പ്രതികൾ ഇതര വിഭാഗത്തിൽപ്പെട്ട ആളുകളുടെ മതപരമായ വിശ്വാസത്തെ അപമാനിച്ചു, അവരുടെ മതപരമായ വികാരങ്ങളെ ആിക്കത്തിക്കണമെന്നും മത സ്പർധ വളർത്തണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രതികൾ അന്യായമായി സംഘം ചേർന്ന് ബോധപൂർവം പരസ്പരം കൂടിയാലോചിച്ച് വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിച്ചു തുടങ്ങിയ പരാമർശങ്ങളും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെയെല്ലാം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary: Hate slogans during Popular Front rally, remand report