ഗവർണറല്ല, സർവകലാശാലകളിൽ മുഖ്യമന്ത്രി ചാൻസലർ; തീരുമാനവുമായി മമത സർക്കാർ
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ ഗവർണറെ സര്‍വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കാൻ മമതാ ബാനർജി സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഇതിനായി നിയമഭേദഗതി നടത്തും. ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും പുതിയ ചാൻസലർ.
ബംഗാൾ മന്ത്രി ബ്രത്യ ബസു ഇക്കാര്യം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടർച്ചയാണു മന്ത്രിസഭാ തീരുമാനം. നേരത്തേ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ശുപാർശ ഗവർണർ ജഗദീപ് ധൻകർ തള്ളിയിരുന്നു.
തമിഴ്നാട്ടിലും സർവകലാശാലകളിലെ അധികാരത്തെച്ചൊല്ലി ഗവർണർ– സർക്കാര്‍ അധികാരത്തർക്കമുണ്ടായിരുന്നു. സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമാണം തമിഴ്നാട് സർക്കാർ പാസാക്കി. നേരത്തേ ഉദ്ദവ് താക്കറെ സർക്കാരും മഹാരാഷ്ട്രയിൽ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ഗവർണറെ പുറത്താക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം വേണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കു ചാൻസലർ പദവി നൽകേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തിരുന്നു.
English Summary: West Bengal government to bring law to make CM chancellor of state universities