കൊച്ചുമകളോട് ലൈംഗികാതിക്രമം എന്ന് മരുമകൾ; ഉത്തരാഖണ്ഡ് മുൻമന്ത്രി ജീവനൊടുക്കി
Mail This Article
ന്യൂഡൽഹി∙ കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ, ഉത്തരാഖണ്ഡിലെ മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ ജീവനൊടുക്കി. മരുമകൾ പരാതി നൽകി മൂന്നു ദിവസം പിന്നിടുമ്പോഴാണ് ബുധനാഴ്ചയോടെ ബഹുഗുണ സ്വയം വെടിവച്ച് മരിച്ചത്.
തുടർന്ന് രാജേന്ദ്രയുടെ മകൻ അജയ് ബഹുഗുണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകൾക്കും അവരുടെ പിതാവിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. രാജേന്ദ്രയ്‌ക്കെതിരെ പരാതി നൽകിയ ഒരു അയൽക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ‘കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയിൽ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു’ – മുതിർന്ന പൊലീസ് ഓഫിസർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
2004ൽ ഉത്തരാഖണ്ഡിലെ എൻഡി തിവാരി സർക്കാരിൽ മന്ത്രിയായിരുന്നു രാജേന്ദ്ര ബഹുഗുണ. രാജേന്ദ്രയ്‌ക്കെതിരെ പരാതി നൽകിയ മരുമകൾ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഇവർ രാജേന്ദ്ര ബഹുഗുണയും മകനും ഉൾപ്പെടെ താമസിക്കുന്ന വീടിന്റെ മറ്റൊരു നിലയിൽ ഒറ്റയ്ക്കാണ് താമസം.
ബുധൻ വൈകിട്ടാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ മുൻ മന്ത്രി വെടിവച്ചു മരിച്ചത്. ഹാൽദ്വാനിയിലെ വസതിയിൽനിന്നും എമർജൻസി നമ്പറായ 112ൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജേന്ദ്ര ബഹുഗുണ അറിയിച്ചിരുന്നു. പിന്നീട് ഹാൽദ്വാനിയിലെ ഭഗത് സിങ് കോളനിയിലുള്ള വാട്ടർ ടാങ്കിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉടൻ സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സംഘത്തെയും അയൽക്കാരെയും സാക്ഷിയാക്കി രാജേന്ദ്ര സ്വയം വെടിവയ്ക്കുകയായിരുന്നു.
വിളിച്ച് അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുമ്പോൾ വാട്ടർ ടാങ്കിനു മുകളിൽ കയറിനിൽക്കുകയായിരുന്നു മുൻ മന്ത്രി. താൻ വെടിവച്ചു മരിക്കാൻ പോവുകയാണെന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു. പൊലീസ് സംഘം ലൗഡ് സ്പീക്കർ ഉപയോഗിച്ച് മുൻ മന്ത്രിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, തനിക്കെതിരായ പരാതി വ്യാജമാണെന്ന ആക്ഷേപം അദ്ദേഹം ആവർത്തിച്ചു. പൊലീസുമായി സംസാരിച്ചതിനു പിന്നാലെ ശാന്തനായ രാജേന്ദ്ര ബഹുഗുണ താഴെയിറങ്ങാൻ തയാറായെങ്കിലും അപ്രതീക്ഷിതമായി സ്വയം വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
English Summary: Ex-Uttarakhand Minister Kills Himself Days After Daughter-In-Law's Charge
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)