പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ഇരുചക്രവാഹന മോഷണം; പ്രതി അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ ഒരു വർഷത്തിനിടെ വെള്ളയിൽ, മെഡിക്കൽ കോളജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് 14 ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലിയെ (റെജു ഭായ്–42) ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്രവാഹന മോഷണം ഏറി വന്ന സാഹചര്യത്തിൽ, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നിർദേശപ്രകാരം വെള്ളയിൽ പൊലീസും ടൗൺ പൊലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. ബീച്ച് ഹോസ്പിറ്റൽ കോംപൗണ്ടിൽ നിന്ന് ഇരുചക്രവാഹനം മോഷണം പോയ കേസിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
പ്രതിക്ക്, മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാൻ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ്, ദിവസങ്ങളോളം ഹംദാൻ അലിയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ഹംദാൻ അലി തന്നെയാണ് പ്രതിയെന്നു സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബേപ്പൂർ ഹാർബറിനടുത്ത് വച്ച് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ 14 വാഹനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു. മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപന നടത്തുകയായിരുന്നു. വിൽപന നടത്തിയ 9 റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു.
English Summary: Man arrested for theft Two-wheelers from Police Station