ADVERTISEMENT

ന്യൂഡൽഹി/ബെംഗളൂരു  ∙ രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിട്ടും ലഭിക്കാതെ പോയ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളാണ് അതൃപ്തി പരസ്യമാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതാണ് എതിർപ്പിനു കാരണമായത്. ചലച്ചിത്ര താരവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗ്‌മ, കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ സന്യം ലോധ തുടങ്ങിയവരാണ് അതൃപ്തി അറിയിച്ചത്.

രാജ്യസഭാ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, ‘18 വർഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്‌മ ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള ഇമ്രാൻ പ്രതാപ് ഗാർഹിയെ മഹാരാഷ്ട്രയിൽനിന്ന് സ്ഥാനാർഥിയാക്കിയ സാഹചര്യത്തിലായിരുന്നു നഗ്‌മയുടെ പ്രതികരണം. കോൺഗ്രസിന്റെ ദേശീയ വക്താവായ പവൻ ഖേരയുടെ ‘അതൃപ്തി ട്വീറ്റ്’ റീട്വീറ്റ് ചെയ്താണ് നഗ്‌മ പ്രതികരിച്ചത്.

‘എന്റെ തപസ്യയിൽ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ – എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്. 

‘ഇമ്രാൻ ഭായിയുടെ മുന്നിൽ നമ്മുടെ 18 വർഷം നീണ്ട തപസ്യ നിഷ്ഫലമായി’ എന്ന് നഗ്‌മയും കുറിച്ചു.

‘‘കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ, 2003–04ൽ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാൻ അവർക്കു താൽപര്യമുണ്ടായിരുന്നു. അന്ന് നമ്മൾ അധികാരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം 18 വർഷം പൂർത്തിയായെങ്കിലും അവർക്ക് ഒരു അവസരം കണ്ടെത്താനായില്ല. ഇത്തവണ ‌ഇമ്രാൻ മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചു. എനിക്ക് അതിനുള്ള അർഹതയില്ലേ?’ – നഗ്‌മ മറ്റൊരു ട്വീറ്റിൽ കുറിച്ചു. 

ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നഗ്‌മ. മുംബൈയിലെ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവർ. 2004ൽ പാർട്ടിയിൽ ചേരുന്നതിനായി ബിജെപി നഗ്‌മയെ സമീപിച്ചിരുന്നു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽനിന്ന് നഗ്‌മയെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ, നഗ്‌മ കോൺഗ്രസിൽ ചേരുകയായിരുന്നു.

മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജയറാം രമേശ്, അജയ് മാക്കൻ, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. ചിദംബരം തമിഴ്നാട്ടിൽ നിന്നും ജയറാം രമേശ് കർണാടകത്തിൽ നിന്നും സുർജേവാല രാജസ്ഥാനിൽ നിന്നുമാണു മത്സരിക്കുന്നത്. മുകുൾ വാസ്നിക്, പ്രമോദ് തിവാരി, വിവേഖ് തൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ എന്നിവരാണു കോൺഗ്രസിന്റെ പട്ടികയിലുള്ള മറ്റുള്ളവർ. ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് സീറ്റില്ല. എന്നാൽ ഗ്രൂപ്പിൽപ്പെട്ട മുകുൾ വാസ്നിക്കിനു സീറ്റ് നൽകി.

English Summary: Discontent brews in Congress after party announces 10 candidates for RS polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com