കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
Mail This Article
കാസര്‍കോട് ∙ രാജപുരം പനത്തടി പഞ്ചായത്തിലെ ബളാംതോട് ഓട്ടമലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയിൽ. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി (58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പകൽ രണ്ടേമുക്കാലോടെ വീട്ടിലെത്തിയ വിമലകുമാരിയുടെ മകന്റെ ഭാര്യയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തില്‍ കയറിട്ട് മുറിക്കിയ പാടുണ്ട്.
ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂളിലെ പാചകതൊഴിലാളിയായിരുന്നു വിമല. സാമൂഹിക നീതി വകുപ്പിനു കീഴിലുളള കെയർ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്മ ഞായറാഴ്ച അവിടേയ്ക്കു മടങ്ങേണ്ടതായിരുന്നു. എന്നാൽ പോകില്ലെന്ന നിലപാടായിരുന്നു രേഷ്മയുടേത്. ഇക്കാര്യത്തെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. മകളെ വീട്ടിലാക്കി ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ കൊലപ്പെടുത്തിയതാകാമെന്നും സംശയിക്കുന്നു.
വിമലകുമാരിയുടെ ഭർത്താവ് രഘുനാഥന്‍ നായര്‍ നേരത്തെ മരിച്ചിരുന്നു. രേഷ്മയെ കൂടാതെ രണ്ട് ആണ്‍മക്കളാണ് ഇവർക്കുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കു നഷ്ടപരിഹാരമായി ലഭിക്കേണ്ട അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. സാമ്പത്തിക പ്രതസന്ധി ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തിലുള്ള സംശയത്തെ തുടര്‍ന്ന ഫൊറന്‍സിക് പരിശോധന നടത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
English Summary: Mother commits suicide after killing daughter who was an endosulphan victim at Kasargod