ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉടൻ നടത്തിയില്ലെങ്കിൽ ആഭ്യന്തര കലാപത്തിൽ രാജ്യം ഛിന്നഭിന്നമാകുമെന്നു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ നാശത്തിന്റെ വക്കിലാണെന്നും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നില്ലെങ്കിൽ രാജ്യം മൂന്നായി വിഭജിക്കപ്പെടുമെന്നും പാക്ക് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. പാക്ക് സൈന്യം ആകും ആദ്യം ഇല്ലാതാകുക, സാമ്പത്തിക നില താറുമാറാകുമെന്നും ആണവപ്രതിരോധ ശേഷി അടക്കം നഷ്ടപ്പെടുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 

പ്രധാനമന്ത്രിയെന്ന നിലയിൽ ഞാൻ പൂർണ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നില്ല. എന്റെ കൈകൾ കെട്ടപ്പെട്ടിരുന്നു. താൻ അധികാരത്തിൽ ഇരിക്കുമ്പോൾ എല്ലായിടത്തും നിന്നും ഭീഷണി നേരിട്ടിരുന്നതായും ബാക്മെയിൽ ചെയ്യപ്പെട്ടിരുന്നതായും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. ദുർബലമായ സർക്കാരിനാണ് ഞാൻ നേതൃത്വം നൽകിയിരുന്നത്. പാക്കിസ്ഥാനിൽ അധികാരം ആരിലാണ് നിക്ഷിപ്തിമായിരിക്കുന്നതെന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ ശക്തിയെ തന്നെ ഞങ്ങൾക്കും ആശ്രയിക്കേണ്ടതായി വന്നു– ഇമ്രാൻ പറഞ്ഞു. 

ആദ്യമായാണ് സൈന്യത്തിനെതിരെ ഇമ്രാൻ ഖാൻ ഇത്രയും ഗൗരവതരമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത്. ശക്തമായ സൈന്യം അനിവാര്യമായതു പോലെ തന്നെ ശക്തമായ ഭരണകൂടവും ഒഴിവാക്കാനാകാത്തതാണ്. ഭരണപരമായ എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് അവരുടെ പിന്തുണ തേടേണ്ടി വന്നിരുന്നുവെന്നതു തർക്കമില്ലാത്ത കാര്യമാണ്. പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജൻസിയായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ  തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സൈന്യം സർവശക്തമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നു തോന്നുന്നില്ല. ഞങ്ങൾ എല്ലാ കാര്യത്തിലും അവരെ ആശ്രയിച്ചു. നിരവധി കാര്യങ്ങൾ രാജ്യത്തിനായി അവർ ചെയ്‌തുവെങ്കിലും അനിവാര്യമായ പല കാര്യങ്ങളും ചെയ്യുന്നതിൽ അവർ വീഴ്‌ച വരുത്തി– ഇമ്രാൻ പറഞ്ഞു. 

1248-imran-khan-pakistan
പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ: ചിത്രം∙സമൂഹമാധ്യമം

പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴിക്കായി ചൈന നിക്ഷേപിച്ച പണത്തിൽനിന്നു പാക്കിസ്ഥാൻ മുസ്‍ലിം ലീഗി(എൻ)ന്റെ നേതൃത്വത്തിലുള്ള സർക്കാർ കവർന്നെന്ന് പാക്ക് സൈനിക മേധാവി തന്നോട് പറഞ്ഞതായി  പാക്ക് ചാനലായ എആർഐ അവതാരകൻ വെളിപ്പെടുത്തയതിനു പിന്നാലെയാണ്  സൈന്യത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്. നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാരും മറ്റുള്ളവരുമാണ് ഇതിനു നേതൃത്വം നൽകിയതെന്ന വെളിപ്പെടുത്തൽ പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ  നിഷേധിച്ചിരുന്നു.

വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ  ഭരണപരാജയത്തിനിടെ സൈന്യവും പ്രധാനമന്ത്രിയെ കൈവിട്ടെന്നതു മനസ്സിലാക്കിയതോടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോയത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്ന ആദ്യ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. പൊതുവേ ജനാധിപത്യസ്ഥാപനങ്ങളോടും ജനാധിപത്യ മാതൃകകളോടും അനുഭാവമില്ലാത്ത പിടിഐ സർക്കാർ, സൈന്യത്തിന്റെ ബലത്തിലാണ് ഭരണം തുടർന്നിരുന്നത്. സൈന്യം പിന്തുണ പിൻവലിച്ചതിനു പിന്നാലെയാണു പാർട്ടിയിലെ വിമതരുടെ കലാപമുയർന്നതും ഘടകകക്ഷികൾ പിണങ്ങിയതും പ്രതിപക്ഷ സഖ്യം രൂപം കൊണ്ടതും.

2018ൽ പൊതുതിരഞ്ഞെടുപ്പിൽ പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും നേരിട്ട് ഇറങ്ങിയാണു ഇമ്രാന്റെ കക്ഷിയുടെ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കിയത്. സൈന്യം ഇതിനായി മികച്ച സ്ഥാനാർഥികളെ പല കക്ഷികളിൽനിന്നായി ചാക്കിട്ടുപിടിക്കുകയും ചെയ്തു.  സൈന്യത്തിന്റെ സർവ പിന്തുണയോടെയാണ് അധികാരത്തിലേറിയതെങ്കിലും ചാരസംഘടനയുടെ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് ഇമ്രാനും സൈന്യവുമായി ഇടയാൻ ഇടയാക്കിയത്. 

English Summary: Didn't have absolute authority as PM; Imran Khan's Attack On Pak Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com