ADVERTISEMENT

ലൊസാഞ്ചലസ് ∙ മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിനു വിജയം. 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം.

ഗാർഹിക പീഡനത്തിന് ഇരയായ പൊതു വ്യക്തിത്വം ആണു താൻ എന്നു ആംബർ ഹേഡ് വാഷിങ്ടൻ പോസ്റ്റിൽ എഴുതിയതിനെതിരെ ജോണി ഡെപ് നൽകിയ മാനനഷ്ടക്കേസിലാണ് അനുകൂല വിധി. തനിക്കെതിരെ ഡെപ്പിന്റെ അഭിഭാഷകൻ നടത്തിയ പരാമർശത്തിൽ നൽകിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി. 

‘ജൂറി എനിക്ക് ജീവിതം തിരികെ തന്നു. ഞാൻ വളരെ സന്തോഷവാനാണ്’ എന്നാണ് വിധിവന്ന ശേഷം ജോണി ഡെപ്പ് പ്രതികരിച്ചത്. എന്നാൽ വിധിയിൽ താൻ ഏറെ വേദനിക്കുന്നുവെന്ന് ആംബർ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗുരുതരമായി കാണണമെന്ന ആശയത്തെ വിധി പിന്നോട്ടടിക്കുമെന്നും ആംബർ പറഞ്ഞു.

ആറ് ആഴ്ചയോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഡെപ്പിന് അനുകൂലമായ കോടതി വിധി. വിചാരണവേളയിൽ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ ആംബർ കോടതിയിൽ ഉന്നയിച്ചിരുന്നു. ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബർ ഹെഡ് മൊഴി നൽകി. ജോണി ഡെപ്പിന്റെ ക്രൂരതകൾ വിവരിക്കുമ്പോൾ ആംബർ ഹെഡ് കോടതിമുറിയിൽ പൊട്ടിക്കരയുകവരെയുണ്ടായി.

2018ൽ വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹെഡ് എഴുതിയതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയൽ ചെയ്തത്. ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.

English Summary :Johnny Depp Wins Defamation Case, Ex-Wife Amber Heard To Pay $15 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com