ADVERTISEMENT

കൊച്ചി∙ തുടർഭരണം ലഭിച്ചതിനു ശേഷമുള്ള സർക്കാരിന്റെ ഒരു വർഷത്തെ ഭരണത്തോടുള്ള അമർഷമാണ് ഈ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതെന്നു ട്വന്റി ട്വന്റി കോഓർഡിനേറ്റർ സാബു എം. ജേക്കബ്. വികസനം ജനങ്ങൾക്കു സ്വീകാര്യമാകണം. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസനവും പ്രവർത്തനവുമാണ് നടത്തേണ്ടത്. കുറെ സഖാക്കൾ തീരുമാനം എടുത്തുള്ള പദ്ധതിയിൽ ജനങ്ങൾ എന്തും ആയിക്കോട്ടെ എന്നു ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് നടന്നിരിക്കുന്നത്. അഹങ്കാരം കൊണ്ട് എന്തും ആകാമെന്നു തീരുമാനിച്ചാൽ അതിനു തിരിച്ചടിയുണ്ടാകും. ജനങ്ങൾ പ്രതികരിക്കും എന്നു മനസിലാക്കി മുന്നോട്ടു പോയാൽ ജനങ്ങൾ തിരിച്ചു ചിന്തിക്കും. അല്ലെങ്കിൽ ഇതു പോലെയുള്ള അവസ്ഥ വീണ്ടുമുണ്ടാകും. 

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി പരസ്യമായ നിലപാടാണ് എടുത്തത്. വിവേകത്തോടെ വോട്ടു ചെയ്യാനാണ് ജനങ്ങളോട് അഭ്യർഥിച്ചത്. അതു കൃത്യമായി ഉപയോഗിച്ചു എന്നതിന്റെ തെളിവാണ് ഫലത്തിൽ വന്നിരിക്കുന്നത്. കഴിഞ്ഞ തവണ 14000 വോട്ടാണ് പാർട്ടിക്കു കിട്ടിയിരുന്നതെങ്കിൽ ഇത്തവണ 20000, 25000 വോട്ടുകൾക്കു സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ ട്വന്റി ട്വന്റി മൽസര രംഗത്തുണ്ടായിരുന്നെങ്കിൽ വ്യത്യസ്ഥമായ ചിത്രമായിരുന്നിരിക്കും ഉണ്ടാകുക. ഇവിടെ ജനങ്ങൾക്ക് ഇടതു, വലത് അല്ലാതെ മറ്റൊരു ഓപ്ഷനില്ല. പലരും ട്വന്റി ട്വന്റി നിൽക്കാത്തതിനാൽ വോട്ടു ചെയ്യാത്ത സാഹചര്യവുമുണ്ടായി. ആർക്കും വോട്ടു ചെയ്തിട്ടു കാര്യമില്ല എന്ന ചിന്തയുണ്ടായിരുന്നതിനാലായിരിക്കാം ഇത്. 

ആരെയും സഹായിക്കാനായിരുന്നില്ല തിരഞ്ഞെടുപ്പിൽ സ്ഥാനാർതിയെ നിർത്താതിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആനുകൂല്യത്തിനോ സഹായത്തിനോ പോകുകയുമില്ല. ഈ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല എന്നതിനാലാണ് മാറിനിന്നത്. ഏതെങ്കിലും നേതാക്കൾ പറയുന്നത് അനുവസരിച്ചു വോട്ടു ചെയ്യേണ്ട ജനവിഭാഗമല്ല നമ്മുടെത്. അതുകൊണ്ടാണ് ജനങ്ങളുടെ തീരുമാനത്തിനു വിട്ടത്. സാഹചര്യം വിലയിരുത്തി വോട്ടു ചെയ്യാനാണ് ജനങ്ങളോടു പറഞ്ഞത്. അതാണ് ഫലത്തിൽ വ്യക്തമാകുന്നത്. 

രണ്ടാമത് ഒരു അവസരം കൂടി കൊടുത്തിട്ട് ജനങ്ങളെ നിരാശരാക്കിയതിന്റെ ഫലമാണിത്. സർക്കാരിനു തുടർ ഭരണം എന്നതു വളരെ നല്ല രീതിയിൽ പ്രവർത്തിക്കാൻ കിട്ടുന്ന അവസരമാണ്. ജനങ്ങളെ നിരാശരാക്കി എന്നതാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ഭരണത്തോടുള്ള പ്രതിഷേധ വോട്ടാണ് പ്രതിഫലിച്ചിരിക്കുന്നത്. കുട്ടിസഖാക്കൾ മുതൽ നിയമം കയ്യിലെടുത്ത് ഒരു പെട്ടിക്കട പോലും നടത്താൻ പോലും സാധിക്കാത്ത വിധം കേരളത്തിന്റെ സാഹചര്യം മാറി. അതിനെതിരായ ഒരു പ്രതിഷേധമാണ് ഇത്. ഇതിനെ ന്യായീകരിച്ചിട്ടു കാര്യമില്ല. പാർട്ടിയുടെ കൊലപാതകവും കെറെയിലുമെല്ലാം ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്തു പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട്. വീടില്ലാത്ത ലക്ഷങ്ങളുണ്ട് അതെല്ലാം പരിഹരിക്കാതെ ആവശ്യമില്ലാത്ത വലിയൊരു ബാധ്യ വരുത്തിവയ്ക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോയപ്പോൾ ജനങ്ങൾ എതിർത്തു. നിത്യ ചെലവിന് കടമെടുക്കുന്ന സാഹചര്യത്തിലേയ്ക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോയാൽ മറ്റൊരു ശ്രീലങ്കയല്ല. അതിലും വലിയ വിപത്തിലേയ്ക്കാണു കേരളം പോകുന്നത്. അത് മനസിലാക്കി ജനം പ്രതികരിച്ചെന്നും സാബു ജേക്കബ് പറഞ്ഞു. 

English Summary: Sabu M Jacob on Thrikkakara bypoll result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com