ADVERTISEMENT

ആലപ്പുഴ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം പല കാരണങ്ങൾകൊണ്ട് കേരള രാഷ്ട്രീയത്തിലെ ചരിത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ‘99 സീറ്റുള്ള സർക്കാർ ഒരു വർഷം പ്രവർത്തിച്ച ശേഷം 100 സീറ്റ് തികയ്ക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാ മന്ത്രിമാരും ആഴ്ചകളോളം ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയിലെ ജനങ്ങൾ തള്ളിക്കളഞ്ഞത് സർക്കാരിന്റെ അഹങ്കാരത്തിനും പിടിവാശിക്കുമുള്ള ശക്തമായ ഷോക്ക് ട്രീറ്റ്മെന്റ് ആണ്.

ജാതി, മത, പ്രായഭേദമില്ലാതെ ജനങ്ങൾ അംഗീകരിക്കുന്ന ഉമാ തോമസ് എന്ന എല്ലാവർക്കും സ്വീകാര്യയായ സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കഴിഞ്ഞത് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വിജയമാണ്. യുഡിഎഫിന്റെ ചരിത്രത്തിൽ ഇത്രയും ഐക്യത്തോടെ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ആ ഐക്യത്തിനു ജനങ്ങൾ നൽകിയ വിജയമാണിത്. കേരളമാകെ വിലക്കയറ്റത്തിലും മഴ ദുരിതത്തിലും കഴിഞ്ഞപ്പോൾ ജില്ലകൾ തോറും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയായിരുന്നു.

തൃക്കാക്കരക്കാർക്ക് അത് ഒടുവിൽ വലിയ ശല്യമായി മാറി. അത് തിരഞ്ഞെടുപ്പിൽ അവർ പ്രകടിപ്പിച്ചു. ഇത് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ള വലിയ പാഠമാണ്. എൽഡിഎഫ് ഭരണമെന്ന പേരിൽ ഇപ്പോൾ മാർക്സിസ്റ്റ് ഭരണമാണ് നടക്കുന്നത്. ശബരിമല കാലത്ത് കാണിച്ച പിടിവാശിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയിട്ടും പഠിക്കാത്ത മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും അതുകൊണ്ടു പഠിച്ചില്ല. അഹങ്കാരവും പിടിവാശിയും ജനങ്ങൾ വച്ചു പൊറുപ്പിക്കില്ല. പൊതുജനാഭിപ്രായം മാനിച്ച് ഭരണം നടത്താനുള്ള പാഠം മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ നിന്നു പഠിക്കണം. തെറ്റായ നയങ്ങളും പരിപാടിയും ശൈലിയും മാറ്റാൻ തൃക്കാക്കരയിൽ നിന്നു പാഠം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിക്കു കഴിയണം.’– എ.കെ.ആന്റണി പറഞ്ഞു.

udf-celebration-trikakkara
യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

∙ ഉമ്മൻചാണ്ടി

‘യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. 100 സീറ്റ് തികയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം ജനങ്ങൾ തകർത്തു. രണ്ടു കാര്യങ്ങൾ ഉന്നയിക്കാനാണ് അവർ ആദ്യമേ ശ്രമിച്ചത്. സിൽവർലൈനും വികസനവും. അതിൽ നിന്ന് അവർ പിന്മാറി. എറണാകുളത്തു നിന്നുകൊണ്ട് വികസനത്തെക്കുറിച്ചു സംസാരിക്കാൻ എൽഡിഎഫിന് ഒരു അവകാശവുമില്ല. എറണാകുളത്തു നടന്ന ഒരു വികസനത്തിലും അവർക്കു പങ്കില്ലെന്നു മാത്രമല്ല, അതിനെതിരായി സമരം ചെയ്തവരാണ്.

നെടുമ്പാശേരി വിമാനത്താവളം, ഗെയിൽ ഗ്യാസ് പദ്ധതി ഉൾപ്പെടെ എല്ലാത്തിനുമെതിരെ സമരം ചെയ്തവരാണ്. യുഡിഎഫ് ഭരണകാലത്തു വന്ന നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. അവിടെയാണ് അവർ വികസന പ്രശ്നം ഉന്നയിച്ചത്. ജനങ്ങൾ തള്ളിക്കളയുമെന്ന് ഉറപ്പായപ്പോൾ സിൽ‍വർലൈനും ഉപേക്ഷിച്ചു, വികസനത്തെക്കുറിച്ചുള്ള സംസാരവും നിർത്തി. പോളിങ് ശതമാനം കുറഞ്ഞാൽ അത് യുഡിഎഫിനെയാണ് ബാധിക്കുകയെന്ന മിഥ്യാധാരണ പൊളിഞ്ഞു. പോളിങ് ശതമാനം കുറഞ്ഞിട്ടും യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിച്ചു.

സ്ഥാനാർഥിയെക്കുറിച്ച് എൽഡിഎഫിന്റെ തെറ്റായ പ്രചാരണത്തിനു കിട്ടിയ തിരിച്ചടിയാണ്. ഇത് എൽഡിഎഫ് സർക്കാരിനെതിരായ ജനവിധിയാണ്. സർക്കാർ ഇനിയും അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പോകുന്ന ശൈലി നിർത്തി ജനാധിപത്യ ശൈലി പുനഃസ്ഥാപിക്കണം. പ്രശ്നങ്ങൾ ചർച്ച ചെയ്യണം. ചർച്ചയിൽ ശരിയെന്നു ബോധ്യപ്പെട്ടാൽ തിരുത്തണം. അതിനു തയാറാകണം. സർക്കാരിന് തിരുത്താനുള്ള കേരളത്തിലെ ജനങ്ങളുടെ വെല്ലുവിളിയാണ് ഈ വലിയ ഭൂരിപക്ഷമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.’

∙ രമേശ് ചെന്നിത്തല

‘തൃക്കാക്കരയിലൂടെ സെഞ്ചറിയടിക്കാൻ വന്ന പിണറായി വിജയൻ ക്ലീൻ ബൗൾഡായി. മുഖ്യമന്ത്രിയുൾപ്പെടെ ഒരു ഭരണകൂടം മുഴുവൻ നേതൃത്വം കൊടുത്തിട്ടും എൽഡിഎഫിനെ തൃക്കാക്കരയിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ജനവിരുദ്ധ നയങ്ങൾ തുടരുന്ന എൽഡിഎഫിനെതിരായ ശക്തമായ ജനവിധിയാണ്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാർ വീടുകളിൽ കയറിയിറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങൾ ഉമ തോമസിന് വമ്പിച്ച വിജയമാണ് നൽകിയത്. ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിനു തുടക്കം കുറ‍ിക്കും.

പിണറായി വിജയൻ സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു. സിൽവർലൈനിനെതിരായ ജനങ്ങളുടെ ശക്തമായ വികാരമായ പ്രകാരം പ്രകടിപ്പിച്ച. യുഡിഎഫ് ഒരുകാലത്തും ഉണ്ടാകാത്ത നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഉമ തോമസ് അങ്ങേയറ്റം പക്വതയോടെ, യാഥാർഥ്യബോധത്തോടെ, വിനയത്തോടെയാണ് പ്രവർത്തിച്ചത്. ഈ ജനവിധി കേരളത്തിലെ യുഡിഎഫിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് കാണുന്നത്.

തൃക്കാക്കരയിലൂടെ ഈ സർക്കാർ പാഠം പഠിക്കണം. ജനവിരുദ്ധ നയങ്ങൾ തിരുത്തണം. ഇനി ഒരിടത്തും മഞ്ഞക്കുറ്റിയുമായി വന്ന് കല്ലിടാൻ ഈ സർക്കാർ തയാറാകില്ലെന്നു പ്രതീക്ഷിക്കുന്നു. ജനവികാരം മനസ്സിലാക്കാതെ ജനങ്ങളുടെ മേൽ കുതിര കയറുന്ന ഏകാധിപതിയായ പിണറായി വിജയനുള്ള ശക്തമായ തിരിച്ചടിയായി ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. ഈ ജനവിധിയെ വിനീതമായി സ്വീകരിച്ച് ജനങ്ങളുടെ ആഗ്രഹമനുസരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും.

മുഖ്യമന്ത്രി മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം ഫലം കണ്ടില്ല. ജനങ്ങൾ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല. ജനങ്ങൾ മുഖ്യമന്ത്രിയെ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് പി.ടി.തോമസിനെക്കാൾ വലിയ ഭൂരിപക്ഷം ലഭിച്ചതിനെ കാണേണ്ടത്. കേരളത്തിലെ പ്രതിപക്ഷത്തിനുള്ള അംഗീകാരം കൂടിയാണിത്. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും നേതൃത്വത്തില്‍ തന്നെയാണ് യുഡിഎഫ് ഒറ്റകക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ’

∙ എം.എം.ഹസ്സൻ

‘എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ താക്കീതാണ് ഈ വിജയം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭൂരിപക്ഷം കുറയുമെന്ന വ്യാഖ്യാനം പലരും നടത്തി. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ടാണ് ആ വ്യാഖ്യാനം വന്നതെന്നു ചൂണ്ടിക്കാണിച്ചു. പോളിങ് ശതമാനം കുറഞ്ഞിട്ടും ഭൂരിപക്ഷം വർധിച്ചുവെന്നതാണ് ഈ വിജയത്തിന് തിളക്കം നൽകുന്നത്. അതു യുഡിഎഫിനോടുള്ള ജനങ്ങളുടെ അംഗീകാരമാണ്, ജനസമ്മതിയാണ്.

ഇന്നലെ സിൽവർലൈനിനെതിരെ ഹൈക്കോടതിയുടെ ഒരു വിധിയുണ്ടായി. ഇന്ന് തൃക്കാക്കരയിലെ ജനകീയ കോടതിയിൽ നിന്നുണ്ടായ വിധിയും സിൽവർലൈനിനെതിരാണ്. ഈ ജനവിധി മാനിച്ച് പിണറായി സർക്കാർ സിൽവര്‍ലൈൻ പദ്ധതി ഉപേക്ഷിക്കണം. ഈ ജനവിധിയിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് യുഡിഎഫാണ്. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷമുണ്ട്. അതിനപ്പുറം അഗാധമായി ആഹ്ലാദിക്കുന്ന ഒരു ആത്മാവുണ്ട്, അത് പി.ടി.തോമസിന്റേതാണ്.

udf-celebration-thrikkakara-03
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം

വമ്പിച്ച ഭൂരിപക്ഷത്തോടുള്ള ഈ വിജയത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ സ്മരണയോട് തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആദരവ് പ്രതിഫലിക്കുന്നു. ഈ തിരഞ്ഞെടുപ്പിലേത് പിണറായി സർക്കാരിന്റെ ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ സമ‍ീപനങ്ങള്‍, പ്രത്യേകിച്ച് ഇല്ലാത്ത വികസന പദ്ധതികളെക്കുറിച്ച് അവർ നടത്തുന്ന സമീപനത്തിനെതിരായ ജനവിധിയാണ്. സർക്കാർ തിരുത്താനും നിലപാടുകളിൽ നിന്നു മാറാനുമാണ് ഞങ്ങൾ പ്രാർഥിക്കുന്നത്. കൊണ്ടാലും കണ്ടാലും പഠിക്കാത്ത സർക്കാരാണ് പിണറായി വിജയന്റേത്.’

English Summary: Thrikkakara Bypoll Result: Congress Leaders Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com