ADVERTISEMENT

മഹാരാജാസിൽനിന്ന് തൃക്കാക്കരയിലേക്കും നിയമസഭയിലേക്കും ഒരു വര വരച്ചാൽ അതിനിരുവശവും കൈപിടിച്ചു നടക്കുന്ന പ്രണയ ജോഡികളെ കാണാം. പി.ടി.തോമസും ഭാര്യ ഉമ തോമസും. മലയാളികൾ പ്രിയത്തോടെ വീക്ഷിക്കുന്ന രാഷ്ട്രീയ ജോ‍ഡികൾ കൂടിയാണ് ഇപ്പോൾ ഇരുവരും; അസാന്നിധ്യത്തിൽ ഇങ്ങനെയും സാന്നിധ്യമാകുന്നുണ്ട് പി.ടി. കന്നിയങ്കത്തിൽ തൃക്കാക്കരയിൽ യുഡിഎഫിന്റെ കോട്ട കാത്ത്, പി.ടി.തോമസിന്റെ പെരുമ പൊലിപ്പിച്ചാണ് ഉമയുടെ വൻവിജയം. ഈസി വാക്കോവർ പ്രതീക്ഷിച്ച കോൺഗ്രസിനെ പൂട്ടാൻ പതിനെട്ടടവുകളുമായി സിപിഎമ്മും എൽഡിഎഫും അണിനിരന്ന ഉപതിരഞ്ഞെടുപ്പിൽ വീറോടെ പോരാടിയാണു വിജയമെന്നത് ഉമയ്ക്കു കൈവന്ന പുതിയ രാഷ്ട്രീയ മേൽവിലാസം.

ഉമയുടെ സ്ഥാനാര്‍ഥിത്വം ആദ്യമേ പ്രഖ്യാപിച്ച്, ഉറച്ച മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെയാണു യുഡിഎഫ് തുടങ്ങിയത്. ഡോ. ജോ ജോസഫ് എന്ന അപ്രതീക്ഷിത സ്ഥാനാർഥിയെ ഇറക്കി എൽഡിഎഫും എ.എൻ.രാധാകൃഷ്ണനെ ഇറക്കി എൻഡിഎയും മത്സരം കടുപ്പിച്ചു. പിന്നെ തൃക്കാക്കരയിലാകെ തീപാറും പ്രചാരണമാണു കേരളം കണ്ടത്. മഴയിലും വെയിലിലും കൂസാതെ, സദാ ചിരിക്കുന്ന മുഖവുമായി ഉമ പോർക്കളത്തിൽ മുന്നിൽനിന്നു. മുന്നണിയിലെയും പാർട്ടിയിലെയും അസ്വാരസ്യങ്ങളെ സംയമനത്തോടെ നേരിട്ടു വിജയത്തിലേക്കു കുതിച്ചു.

പി.ടിയും രാഷ്ട്രീയവും ഉമയുടെ ഓർമകളിൽ നിറയുമ്പോൾ സമം ചേർക്കും എറണാകുളത്തെ മഹാരാജാസ് എന്ന കോളജ് ക്യാംപസും. അതിൽ പാട്ടും കാത്തിരിപ്പിന്റെ സസ്പെൻസുമെല്ലാമുണ്ട്. മഹാരാജാസിൽ അന്നത്തെ സജീവ കെഎസ്‌യു പ്രവർത്തകയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പി.ടി.തോമസും പാട്ടിലൂടെയും പാർട്ടിയിലൂടെയുമാണു ജീവിതത്തിൽ ഒന്നായത്. 

uma thomas
ഉമ തോമസ് പി.ടി.തോമസിനൊപ്പം (ഫയൽ ചിത്രം)

ഉമ കോളജിൽ വൈസ് ചെയർപഴ്സനായിരുന്ന കാലം. രാഷ്ട്രീയ പ്രവർത്തന ഭാഗമായി ഇടയ്ക്ക് പി.ടിയുമായി സംസാരിക്കാറുണ്ട്. ഒരു ദിവസം പി.ടി, ഉമയെ കാണണമെന്നു പറയുന്നു. സംഘടനാകാര്യം ചർച്ച ചെയ്യാനാകുമെന്നു കരുതി, കൂട്ടുകാരികളുമായാണ് പോയത്. അന്ന് ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം ഫോണിലൂടെയാണ് പി.ടി ഇഷ്ടം പറഞ്ഞത്. സംഭവം വീട്ടിലറിഞ്ഞതോടെ പ്രശ്നമായി. കത്തുകളിലൂടെയായി പിന്നെ സംസാരം. നാലു മക്കളിൽ ഇളയ കുട്ടിയായ ഉമ, അച്ഛൻ ഹരിഹരന്റെയും അമ്മ തങ്കത്തിന്റെയും ചെല്ലക്കുട്ടിയായിരുന്നു. ഉമയുടെ ഒരു ബന്ധുവിൽ നിന്നാണ്, വേറെ വിവാഹം വീട്ടിൽ ആലോചിക്കുന്ന കാര്യം പി.ടി അറിഞ്ഞത്. അപ്പോഴേക്കും ബിരുദം കഴിഞ്ഞ് ഉമ കോളജ് വിട്ടിരുന്നു. എതിർപ്പേറിയെങ്കിലും മറ്റു ചടങ്ങുകളൊഴിവാക്കി താലികെട്ടി വിവാഹിതരായി. ഉമയുടെ വീട്ടിലെ എതിർപ്പ് മകൻ വിഷ്ണുവിന്റെ ജനനത്തോടെ അലിഞ്ഞില്ലാതായി. പിന്നെ, ഉമയുടെ വീട്ടിലെ എല്ലാമായി പി.ടി.

മഹാരാജാസ് കാലം മുതലേ കെഎസ്‍യു പ്രവര്‍ത്തകയും നേതാവുമായിരുന്നെങ്കിലും പി.ടി.തോമസിന്‍റെ ഭാര്യയെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നില്ല ഉമ തോമസ്. 1982 ല്‍ മഹാരാജാസില്‍ പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. 1984 ല്‍ വൈസ് ചെയര്‍പഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. ഉമയ്ക്കു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ സ്വന്തം അനുഭവം അതുമാത്രം. ബിഎസ്‍സി സുവോളജി ബിരുദധാരിയാണെങ്കിലും എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്നു ഉമ. ഇതിനിടെ പി.ടി രോഗബാധിതനായതോടെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടി വന്നു.

Uma Thomas, VD Satheeshan
ഉമ തോമസിനെ അഭിനന്ദിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പി.ടി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ വീടിന്‍റെ ഉത്തരവാദിത്തം ഉമ ഏറ്റെടുത്തു. യാത്ര പറയുമ്പോള്‍ വലിയൊരു തുകയുടെ ബാധ്യതയായിരുന്നു പി.ടി.തോമസ് കുടുംബത്തിനായി ‘ബാക്കിവച്ചത്’; പൊതുപ്രവർത്തനത്തിലെ സമ്പാദ്യം! ഒടുവില്‍ പാര്‍ട്ടിയാണ് അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പി.ടി.തോമസിനൊപ്പം മണ്ഡലത്തില്‍ സജീവമാകുന്നതായിരുന്നു ഉമയുടെ രീതി. ഇനി തൃക്കാക്കരയുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിയും ജനങ്ങളുടെ കൈപിടിച്ചും അവരിലൊരാളായി ഉമയുമുണ്ടാകും.

Uma-Thomas
ഉമ തോമസ്

‘‘എന്നോടുള്ള ഇഷ്ടം, പി.ടിയോടുള്ള ഇഷ്ടം മുന്നിൽക്കാണുന്ന ഓരോരുത്തരുടെയും കണ്ണുകളിൽ പ്രതിഫലിക്കുന്നു. പിന്നെ എന്തു ഭയപ്പെടാനാണ്!’’– തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ഉമ പറഞ്ഞ മറുപടി വോട്ടായി വീണെന്നു ചുരുക്കം. ‘‘ജനങ്ങളെ എനിക്കു വിശ്വാസമാണ്. യുഡിഎഫ് പ്രവർത്തകരൊക്കെ ഉഷാർ. എനിക്കു വേണ്ടി ഓടി നടന്നു മഴ നനഞ്ഞ് അവർക്കു പനി പിടിക്കുമോ എന്നായിരുന്നു പേടി. ‍പി.ടി കുറെ കാര്യങ്ങൾ പകുതി ചെയ്തുവച്ചിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ അദ്ദേഹം കുത്തിക്കുറിച്ചു വച്ചിട്ടുമുണ്ട്. ആ പദ്ധതികളെല്ലാം പൂർത്തിയാക്കണം’’– ഉമയുടെ വാക്കുകൾ.

പി.ടിയുടെ പിൻഗാമിയായി നേരത്തേതന്നെ നിശ്ചയിക്കപ്പെട്ട മുഖമാണ് ഉമയുടേത്. മറ്റു പല പേരുകളും ചർച്ചയിൽ വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥിയായി ഉമയെ പ്രഖ്യാപിച്ചാണു കോൺഗ്രസ് ഒരുമുഴം മുൻപേ നടന്നത്. ‘‘പി.ടി പോയശേഷം പ്രവർത്തകരും നേതാക്കളും ഇടയ്ക്കിടെ വീട്ടിൽ വരികയും സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു. അവരൊക്കെയാണ് ആദ്യം ഇക്കാര്യം സൂചിപ്പിച്ചത്. ഞാനത്ര കാര്യമാക്കിയില്ല. അതൊന്നും ആലോചിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലും അല്ലായിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ അനുസരിച്ചു.’’– സ്ഥാനാർഥിത്വത്തെപ്പറ്റി ഉമ പറഞ്ഞതിങ്ങനെ.

രൂപീകൃതമായതു മുതൽ തൃക്കാക്കര മണ്ഡലം ഇന്നോളം ഇത്രയും കടുത്ത രാഷ്ട്രീയമത്സരം കണ്ടിട്ടില്ല. ആർക്കും കീഴടക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള പൊന്നാപുരം കോട്ടയായി യുഡിഎഫ് കണ്ട തൃക്കാക്കരയെ പിടിച്ചെടുക്കാൻ പക്ഷേ എൽഡിഎഫ് പദ്ധതിയൊരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം ക്യാപ്റ്റനായി കളത്തിലിറങ്ങി. 2011ൽ ബെന്നി ബഹനാനും പിന്നീടു രണ്ടു തിരഞ്ഞെടുപ്പുകളിൽ പി.ടി.തോമസും അനായാസം ജയിച്ച മണ്ഡ‍ലത്തിൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് ഉമയും യുഡിഎഫും തിരിച്ചറിഞ്ഞു. പിണറായിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ക്യാംപ് ചെയ്തു പടയൊരുക്കിയിട്ടും വോട്ടർമാരെ കൂടെ നിർത്താനായി എന്നതാണ് ഉമയ്ക്കു നേട്ടമായത്.

ഭരണസ്വാധീനത്തെയും നാലുവർഷം തൃക്കാക്കരയ്ക്ക് ഇനി സർക്കാർ പ്രതിനിധിയെ അല്ലേ വേണ്ടത് എന്ന ഇടതുപക്ഷ പ്രലോഭനത്തെയും മറികടന്നാണ് യുഡിഎഫിന്റെ വിജയം. ആസൂത്രിതമായിത്തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പിനെ സമീപിച്ചത്. പാലാരിവട്ടത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കിടയറ്റ സംവിധാനങ്ങളൊരുക്കി. കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റ് വാസികളുള്ള തൃക്കാക്കരയിൽ മുന്നൂറിലേറെ ഫ്ലാറ്റ് സമുച്ചയങ്ങളിലും യുഡിഎഫ് നേതാക്കൾ വോട്ടു ചോദിച്ചെത്തി. ഇടതുപക്ഷം സമരം ചെയ്തു മുടക്കാൻ ശ്രമിച്ചതും പിന്നീട് അംഗീകരിച്ചതുമായ പദ്ധതികളായിരുന്നു യുഡിഎഫിന്റെ ഡിജിറ്റൽ പ്രചാരണായുധങ്ങൾ. പി.ടി.തോമസ് കഴിഞ്ഞ ആറു വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ വികസനം ചൂണ്ടിക്കാട്ടിയാണ് ഉമ വോട്ടു തേടിയത്. 

തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണത്തിൽ നിന്ന്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഉമ തോമസ്

നടിയായ അതിജീവിതയുടെ പരാതികൾക്കു പ്രചാരണത്തിന്റെ മൂർധന്യത്തിൽ ഉത്തരം പറയേണ്ട ബാധ്യതയിലായി മുഖ്യമന്ത്രിയും ഇടതുമുന്നണിയും. അതിജീവിതയ്ക്കൊപ്പം എന്നു പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചപ്പോൾ, അവർക്കെതിരെ തിരിഞ്ഞുകൊണ്ടുതന്നെ അവർക്കൊപ്പമെന്നു സ്ഥാപിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ‍ഡിഎഫ് കൺവീനറും മുതിർന്നത്. നടിയെ രാഷ്ട്രീയ നേതൃത്വം വീണ്ടും അപമാനിക്കുന്നു എന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. പി.ടി.തോമസിന്റെ സമയോചിത ഇടപെടലിൽ ഉയർന്നുവന്ന കേസാണ് അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അലയടിച്ചുയർന്നത്.

pt-thomas-uma-thomas-1b
പി.ടി.തോമസ്, ഉമ തോമസ്

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ മണ്ഡലത്തിലാകെ നിറഞ്ഞ് എൽഡിഎഫിന്റെ പ്രചാരണം കൊണ്ടുകയറിയപ്പോൾ കോൺഗ്രസും യുഡിഎഫും പകച്ചുവെന്നതു നേര്. വേഗം സമനില വീണ്ടെടുത്തു മുന്നേറാൻ അവരെ സഹായിച്ചത് താഴെത്തട്ടിലെ സംഘടനാ ബലമായിരുന്നു. പുതിയ നേതൃത്വം, പഴയ നേതൃത്വം തുടങ്ങിയ തർക്കങ്ങളെല്ലാം മാറ്റിവച്ചു കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ നേതാക്കളെല്ലാം പിന്തുണ പ്രഖ്യാപിച്ചു. പി.ടി.തോമസിനു പിന്തുണയേകി, അദ്ദേഹത്തിന്റെ നിഴലായി നിന്ന ഉമ തോമസ് ഇനി നിയമസഭയിൽ ഒരു നാടിന്റെ ശബ്ദമാകും.

English Summary: Thrikkakara bypoll result; Life of Uma Thomas and P.T.Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com