ADVERTISEMENT

വീറും വാശിയും നിറച്ച് തൃക്കാക്കരയെ ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പി.ടി.തോമസിന്റെ പെരുമ കാത്ത് പത്നി ഉമ തോമസ്. പി.ടിയുടെ മരണത്തെത്തുടർന്നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ, കന്നി മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തിയാണു യുഡിഎഫിനായി ഉമ തോമസ് വെന്നിക്കൊടി പാറിച്ചത്. തൃക്കാക്കരയെ ഇടത്തേക്കു ചായ്ക്കാമെന്ന പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ എൽഡിഎഫിന്റെ കണക്കുകൂട്ടലുകളെയും തന്ത്രങ്ങളെയും മറികടന്നാണു കനത്ത വിജയമെന്നതിൽ ഉമയ്ക്ക് അഭിമാനിക്കാം. കേരളത്തിന്റെയാകെ ശ്രദ്ധ നേടിയ തൃക്കാക്കരയുടെ പ്രതിനിധിയായി ഉമയുടെ ശബ്ദം നിയമസഭയിൽ മുഴങ്ങുമ്പോൾ, പ്രതിപക്ഷത്തിനും ആത്മവിശ്വാസമേറും.

2011ൽ രൂപീകരിച്ച തൃക്കാക്കര മണ്ഡലം ഇന്നോളം കണ്ടിട്ടില്ലാത്തത്ര കടുത്ത രാഷ്ട്രീയമത്സരമായിരുന്നു ഇക്കുറി. രണ്ടാം പിണറായി വിജയൻ സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണു കോൺഗ്രസും യുഡിഎഫും. തൃക്കാക്കര കൂടി പിടിച്ചെടുത്താൽ നിയമസഭയിലെ അംഗബലം 99ൽ നിന്ന് 100 തികയ്ക്കാമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെഞ്ചറി തികയ്ക്കാം എന്നുമുള്ള ഇടതുമോഹം പൂവണിഞ്ഞില്ല. സിറ്റിങ് സീറ്റിലാണു ജയമെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങിയും, എൽഡിഎഫ് മന്ത്രിമാരും നേതാക്കളും ഒന്നടങ്കവും പ്രചാരണം നയിച്ച മണ്ഡലമാണു യുഡിഎഫ് നിലനിർത്തിയത്. ഇക്കുറി മത്സരരംഗത്തില്ലാതിരുന്ന ട്വന്റി 20–ആംആദ്മി സഖ്യത്തിന്റെ വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.

uma-thomas-congress-workers

ആർക്കും കീഴടക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള പൊന്നാപുരം കോട്ടയായാണു യുഡിഎഫ് തൃക്കാക്കരയെ കണ്ടിരുന്നത്. ആ വിചാരത്തെ വോട്ടർമാർ ഇത്തവണയും അരക്കിട്ടുറപ്പിച്ചു, എൽഡിഎഫിന്റെ പ്രചാരണ കൊടുങ്കാറ്റിലും ഇളകാതെ യുഡിഎഫിനൊപ്പം നിന്നു. 2011ൽ ബെന്നി ബഹനാനും പിന്നീടു രണ്ടു തിരഞ്ഞെടുപ്പുകളിൽ പി.ടി.തോമസും അനായാസം ജയിച്ച മണ്ഡലത്തിലാണ് ഇവരുടെ പിൻഗാമിയായി ഉമ വരുന്നത്. ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവർ ഉൾപ്പെടെ 8 സ്ഥാനാർഥികളാണ് ഏറ്റുമുട്ടിയത്.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ഉമ തോമസ്. ചിത്രം : ഇ.വി.ശ്രീകുമാർ ∙ മനോരമ
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ഉമ തോമസ്. ചിത്രം : ഇ.വി.ശ്രീകുമാർ ∙ മനോരമ

വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണം തിരഞ്ഞെടുപ്പ് ദിവസവും പിറ്റേന്നും നിറഞ്ഞുനിന്നു. പോരാട്ടം കടുത്തതോടെ വിജയം ആർക്കെന്നു പ്രവചിക്കാനാവാത്ത സ്ഥിതിയായി. ആദ്യഘട്ട പ്രചാരണത്തിൽ വികസന ചർച്ചകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ പിന്നീട് തൃക്കാക്കരയുടെ അന്തരീക്ഷത്തിലാകെ രാഷ്ട്രീയ വാക്പോരിന്റെ കനലെരിഞ്ഞു. സിൽവർലൈൻ ഉൾ‍പ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എൽഡിഎഫ്, അപകടം മണത്ത് അൽപം വഴി മാറി. സിൽവർലൈൻ വിരുദ്ധ വികാരം സജീവമാക്കിയും സ്വന്തം വികസന ചരിത്രം ഓർമിപ്പിച്ചും യുഡിഎഫ് ബദൽ പ്രചാരണമൊരുക്കി.

പോരിന്റെ മൂർധന്യത്തിൽ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും ഇടതു സ്ഥാനാർഥിക്കെതിരെ വ്യാജവിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോൾ സർക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ചുള്ള കള്ളക്കളിയെന്ന് എൻഡിഎയും അറസ്റ്റിനെ വിശേഷിപ്പിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ സമുദായ അടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തിയെന്ന ആരോപണവും ഉയർന്നു.

തൃക്കാക്കരയിൽ 68.77% പോളിങ്ങാണു രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയും ഒരു മാസത്തോളം ക്യാംപ് ചെയ്തുള്ള പ്രചാരണത്തിൽ പോളിങ് ഉയരുമെന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. 1,96,805 വോട്ടർമാരിൽ 68,167 സ്ത്രീകളും (67.13 %) 67,152 പുരുഷന്മാരും (70.48%) ഏക ട്രാൻസ്ജെൻഡറും വോട്ടുചെയ്തു. 2011 നിയമസഭ– 73.62%, 2016 നിയമസഭ– 74.65%, 2019 ലോക്സഭ– 76.03%, 2021 നിയമസഭ– 70.36% എന്നിങ്ങനെയായിരുന്നു മുൻ തിരഞ്ഞെടുപ്പുകളിലെ പോളിങ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാണ് തൃക്കാക്കര മണ്ഡലം നിലവിൽ വന്നത്.

തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രം

∙ 2022 നിയമസഭാ ഉപതിരഞ്ഞെടുപ്പ്

ആകെ വോട്ട്: 1,96,805

പോൾ ചെയ്തത്: 1,35,279

പോളിങ് : 68.77%

ഉമ തോമസ് (യുഡിഎഫ്): 72,767 

ഡോ. ജോ ജോസഫ് (എൽഡിഎഫ്): 72,767 

എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ):12,955 

ഭൂരിപക്ഷം: 25,016

1248-jo-joseph
ജോ ജോസഫ്

∙ 2021 – നിയമസഭ

ആകെ വോട്ട്: 1,94,113

പോൾ ചെയ്ത വോട്ട്: 1,36,570

പോളിങ്:70.36%

പി.ടി.തോമസ് (കോൺഗ്രസ്): 59,839 (43.82%)

ഡോ.ജെ.ജേക്കബ്  (സിപിഎം സ്വത):45,510 (33.32)

എസ്.സജി (ബിജെപി): 15,483 (11.36%)

ഡോ.ടെറി തോമസ് (ടി20): 13,897

ഭൂരിപക്ഷം: 14,329

pt-thomas-uma-thomas-1b
പി.ടി.തോമസ്, ഉമ തോമസ്

∙ 2019 – ലോക്സഭ

ആകെ വോട്ട്: 1,80,734

പോൾ ചെയ്ത വോട്ട്: 1,37,413

പോളിങ്: 76.03%

ഹൈബി ഈഡൻ (കോൺഗ്രസ്): 73,216 (53.28%)

പി.രാജീവ് (സിപിഎം): 41,439 (28.98%)

അൽഫോന്‍സ് കണ്ണന്താനം (ബിജെപി): 20,710 (12.54%)

ഭൂരിപക്ഷം: 31,777

∙ 2016 – നിയമസഭ

ആകെ വോട്ട്: 1,81,261

പോൾ ചെയ്ത വോട്ട്: 1,35,394

പോളിങ്:74.65%

പി.ടി.തോമസ് (കോൺഗ്രസ്): 61,451 (45.42%)

സെബാസ്റ്റ്യൻ പോൾ (സിപിഎം): 49,455 (36.55%)

എസ്.സജി (ബിജെപി): 21,247 (15.70%)

ഭൂരിപക്ഷം: 11,996

∙ 2014 – ലോക്സഭ

ആകെ വോട്ട്: 1,66,726

പോൾ ചെയ്ത വോട്ട്: 1,20,422

പോളിങ്: 72.23%

പ്രഫ.കെ.വി.തോമസ് (കോൺഗ്രസ്): 52,210 (43.36%)

ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് (സിപിഎം സ്വത): 34,896 (28.98%)

എ.എൻ.രാധാകൃഷ്ണൻ (ബിജെപി): 15,099 (12.54%)

ഭൂരിപക്ഷം: 17,314

∙ 2011 – നിയമസഭ

ആകെ വോട്ട്: 1,59,877 

പോൾ ചെയ്ത വോട്ട്: 1,17,853

പോളിങ്: 73.71%

ബെന്നി ബഹനാൻ (കോൺഗ്രസ്): 65,854 (55.88%)

എം.ഇ.ഹസൈനാർ (സിപിഎം): 43,448 (36.87%)

എൻ.സജികുമാർ (ബിജെപി): 5,935 (5.04%)

ഭൂരിപക്ഷം: 22,406

Benny Behnan
ബെന്നി ബഹ്‍നാൻ

∙ 2009 ലോക്സഭ

ആകെ വോട്ട്: 1,46,123

പോൾ ചെയ്തത്: 1,02,303

പോളിങ് : 69.96%

പ്രഫ.വകെ.വി.തോമസ് (കോൺഗ്രസ്): 51,398 (50.24%)

സിന്ധു ജോയ് (സിപിഎം): 40,876  (39.96%)

എ.എൻ.രാധാകൃഷ്ണൻ (ബിജെപി): 7,812 (7.64%)

ഭൂരിപക്ഷം: 10,522.

English Summary:Thrikkakara bypoll: Congress’ Uma Thomas wins by thumping majority, no ‘century’ for LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com