യുക്രെയ്നിൽനിന്ന് ധാന്യം കയറ്റുമതി ചെയ്യാം: ഭക്ഷ്യ ക്ഷാമ പ്രതിസന്ധിക്കിടെ പുട്ടിൻ
Mail This Article
മോസ്കോ∙ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ആഗോള ഭക്ഷ്യ ക്ഷാമം ഉണ്ടായേക്കുമെന്ന ഭീതികൾക്കിടെ യുക്രെയ്നിൽനിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ പ്രശ്നമില്ലെന്നു വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ൻ തുറമുഖങ്ങൾ വഴിയോ റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾ വഴിയോ അതല്ല യൂറോപ്പ് വഴിയോ കയറ്റുമതി ചെയ്യാമെന്ന് ടിവി അഭിമുഖത്തിലൂടെയാണ് പുട്ടിൻ വ്യക്തമാക്കിയത്.
അസോവ് കടലിലെ മരിയുപോൾ, ബെർദ്യാൻസ്ക് എന്നിവിടങ്ങളിലെ യുക്രെയ്ൻ തുറമുഖം വഴി കയറ്റുമതി ചെയ്യാമെന്ന സൂചനയും അദ്ദേഹം നൽകി. നിലവിൽ ഇവ രണ്ടും റഷ്യൻ നിയന്ത്രണത്തിലാണ്. യുക്രെയ്ന്റെ കൈവശമുള്ള ഒഡേസ്സ തുറമുഖത്തിലൂടെയും കയറ്റുമതി നടത്താം എന്നാൽ ആദ്യം ഇവയ്ക്കു സമീപത്തു സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു.
കപ്പലുകൾ സുരക്ഷിതമായി പോകാൻ റഷ്യ അനുവദിക്കും. റൊമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെ ഡാനുബെ നദി വഴിയും ധാന്യങ്ങൾ കടത്താം. എന്നാൽ ഏറ്റവും ചെലവു കുറഞ്ഞതും പെട്ടെന്നു കയറ്റുമതി നടത്താനാകുന്നതും ബെലാറൂസ് വഴിയാണ്. ഇവിടെനിന്ന് ബാൾട്ടിക് തുറമുഖത്തേക്കും ബാൾട്ടിക് കടൽ വഴി ലോകത്ത് എവിടേക്കുവേണമെങ്കിലും കപ്പലുകൾക്കു പോകാം. എന്നാൽ ഇതിന് പാശ്ചാത്യ ലോകം ബെലാറൂസിനുമേൽ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണം, പുട്ടിൻ കൂട്ടിച്ചേർത്തു.
English Summary: Putin Says "No Problem" To Export Grain From Ukraine As Food Crisis Looms