ലഹരി വിതരണം തടഞ്ഞു; പിങ്ക് പൊലീസിന് നേരെ ആക്രമണം: അറസ്റ്റ്
Mail This Article
കൊച്ചി∙ ആലുവയിൽ പിങ്ക് പൊലീസ് ഓഫിസർക്കു നേരെ ലഹരി വിൽപനക്കാരിയുടെ ആക്രമണം. ശിശുഭവനിലെ കുട്ടികൾക്കു ലഹരിവസ്തു വിതരണം ചെയ്യുന്നതു തടയുന്നതിനിടെയാണ് ആക്രമണം. രക്ഷപ്പെടാൻ ശ്രമിച്ച കൊൽക്കത്തയിൽ നിന്നുള്ള സീമയെ പിടികൂടി.
ആലുവ നഗരത്തിലുള്ള അനാഥമന്ദിരത്തിലെ കുട്ടികൾക്കു ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നതായി നേരത്തേ പൊലീസിനു വിവരം ലഭിച്ചിരുന്നു. പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലാണ്. പിങ്ക് പൊലീസ് നിരീക്ഷണം തുടരുന്നതിനിടെ സീമ ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി. ലഹരി വസ്തുക്കൾ കൈമാറാൻ ശ്രമിക്കവെ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമണം.
സിവിൽ പൊലീസ് ഓഫിസർമാരായ പി.എം നിഷ, സ്നേഹലത എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു. വനിതാ പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പൊലീസെത്തി കീഴടക്കി. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
അനാഥാലയത്തിലെ കുട്ടികൾക്കു ലഹരിമരുന്നു നൽകി മാഫിയയുടെ കണ്ണികളാക്കാനുള്ള ശ്രമമാണെന്നു സംശയിക്കുന്നു. പ്രദേശത്തെ ലഹരിമാഫിയ സംഘങ്ങൾക്കെതിരെ അന്വേഷണം കർശനമാക്കാനാണു പൊലീസിന്‍റെ തീരുമാനം.
English Summary: Attack against pink police officers at Aluva