ADVERTISEMENT

പാലക്കാട്∙ ലൈഫ് മിഷൻ കേസിൽ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചേ‍ാദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫേ‍ാൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘വിജിലൻസ് ബലം പ്രയേ‍ാഗിച്ചാണ് ഫ്ലാറ്റിൽ നിന്ന് വാഹനത്തിൽ കയറ്റിയത്. ബലപ്രയോഗത്തിൽ കൈയ്ക്ക് പരുക്കുപറ്റി. കയ്യിൽ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിർബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് േചാദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നൽകാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലൻസ് ഒ‍ാഫിസിൽ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നേ‍ാട്ടിസ് നൽകിയത്’– സരിത്ത് പറഞ്ഞു.

സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഇന്നു ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, കസ്റ്റഡിയിലെടുത്തില്ലെന്നും ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ ചെന്നപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലൻസ് പറഞ്ഞിരുന്നു. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇന്നു രാവിലെ സ്വപ്‌ന സുരേഷ് മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ഫ്ലാറ്റില്‍നിന്ന് സരിത്തിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നു സ്വപ്‌ന ആരോപിച്ചു. ഇതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഫ്ലാറ്റിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. തുടര്‍ന്നാണ് ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കിയത്.

English Summary: PS Sarith on Vigilance questioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com