തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സുഹൃത്ത് ഷാജ് കിരൺ നൽകിയ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. സ്വപ്നയുടെ ആരോപണങ്ങൾ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്റെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢോലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഷാജ് കിരൺ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയെ പരിചയമില്ലെന്നും ഷാജ് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഎസിലേക്കു പണം കടത്തുന്നുവെന്നും ഇതിനു ബിലീവേഴ്സ് ചർച്ചിനെ ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് സ്വപ്നയുമായുള്ള ഫോൺ സംഭാഷണത്തിൽ ഷാജ് ആരോപിച്ചത്. കെ.ടി.ജലീൽ എംഎൽഎയുടെ പരാതിയിൽ സ്വപ്നയ്ക്കും പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനുമെതിരെ റജിസ്റ്റർ ചെയ്ത കേസിലെ രേഖകൾ നേരത്തെ ഈ സംഘത്തിനു കൈമാറിയിരുന്നു.
കെ.ടി.ജലീലിന്റെ പരാതിയിൽ ഗൂഢാലോചനയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വപ്ന പ്രതിയായ കേസിൽ സോളർ കേസ് പ്രതി സരിതയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സരിതയുമായി പി.സി.ജോർജ് സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. പ്രത്യേക സംഘത്തിന്റെ ആദ്യയോഗവും തിങ്കളാഴ്ച ചേരും. കെ.ടി.ജലീലിന്റെ മൊഴി ആദ്യം രേഖപ്പെടുത്തും. അതിനുശേഷം മറ്റു പ്രതികൾക്കു നോട്ടിസ് അയച്ച് മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് കേസിന്റെ മേൽനോട്ടം.
English Summary: Special squad to investigate on allegations of Swapna Suresh against Kerala CM