നടൻ ഡി.ഫിലിപ്പ് അന്തരിച്ചു; ഓർമയായത് സിനിമയിലും നാടകത്തിലും തിളങ്ങിയ പ്രതിഭ
Mail This Article
തിരുവനന്തപുരം ∙ പ്രശസ്‍ത നടന്‍ ഡി.ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഫഷനല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്.
പി.ജെ.ആന്റണിയുടെ ശിഷ്യനായാണ് ഡി.ഫിലിപ്പ് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. പി.ജെ.ആന്റണിയുടെ നാടക പരീക്ഷണ ശാലയില്‍ ആയിരിക്കുമ്പോള്‍ നാഷനല്‍ തിയറ്ററില്‍ അഭിനയിച്ചു. പിന്നീട് കെപിഎസി, ചങ്ങനാശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെയുള്ള നാടക സമിതികളിലും സജീവമായി.
കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986ല്‍ സംസ്ഥാന പുരസ്കാരം നേടി. കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ, ടൈം, ഒന്നാമന്‍, എഴുപുന്നത്തരകന്‍ അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോലങ്ങള്‍ (1981) എന്ന ചിത്രം നിർമിച്ചു.
സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, ക്രൈം ആൻഡ് പണിഷ്മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ഫിലിപ്പിന്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ അനുശോചിച്ചു. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
English Sumamry : Film Actor D Philip passed away