ADVERTISEMENT

റായ്‌പുർ ∙ കുഴൽക്കിണറിൽ വീണ ബാലനെ രക്ഷിക്കാൻ പ്രാർഥനയോടെ ഛത്തീസ്ഗഡ്. ജൻഗിർ ചമ്പ ജില്ലയിൽ 60 അടി ആഴമുള്ള കുഴൽക്കിണറിൽ അകപ്പെട്ട രാഹുൽ സാഹു എന്ന 11 വയസ്സുകാരനെ രക്ഷിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഗുജറാത്തിൽനിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്.

വീടിന്റെ പിന്നിൽ കളിക്കവേ വെള്ളിയാഴ്ചയാണു രാഹുൽ കിണറിൽ വീണത്. ദേശീയ ദുരന്ത പ്രതികരണ സേനയിലെയും (എൻഡിആർഎഫ്), സൈന്യത്തിലെയും അഞ്ഞൂറിലേറെ പേർ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാൻ അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചതായി അധികൃതരെ ഉദ്ധരിച്ചു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കുഴൽക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനാണു ശ്രമം. ഇതിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. കുഴൽക്കിണറിൽ വെള്ളമുള്ളത് ആശങ്കയാണെങ്കിലും എൻഡിആർഎഫ് അംഗങ്ങൾ വെള്ളം വറ്റിക്കുന്നത് ആശ്വാസകരമാണ്. ‘ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുമുണ്ട്. പല സമയങ്ങളിലായി പഴവും ജൂസും വെള്ളവും നൽകി. ഓക്സിജൻ ലഭ്യമാക്കാൻ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്’– സംസ്ഥാന സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രക്ഷാപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുട്ടിയുടെ കുടുംബവുമായും മുഖ്യമന്ത്രി സംസാരിച്ചു. ഭാവിയിൽ സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുഴൽക്കിണറുകളെല്ലാം മൂടി വയ്ക്കണമെന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി.

English Summary: In Chhattisgarh, 3 days on, rescue ops on to save boy, 11. He fell in borewell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com