ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് ഷാജ് കിരൺ; ചോദ്യം ചെയ്യലിനു ഹാജരായി
Mail This Article
കൊച്ചി∙ മുഖ്യമന്ത്രിക്കു വേണ്ടി മധ്യസ്ഥനായി വന്നു ഭീഷണിപ്പെടുത്തിയെന്നു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച തിരുവനന്തപുരം സ്വദേശി ഷാജ് കിരൺ പൊലീസ് ക്ലബ്ബിലെത്തി. നോട്ടിസ് ലഭിച്ച പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതിനാണ് ഷാജ് എത്തിയത്.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷണ സംഘത്തെ അറിയിക്കുമെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയിരിക്കുന്നത് എന്ന് ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു.
സ്വപ്നയ്ക്കെതിരെ എടുത്തിരിക്കുന്ന ഗൂഢാലോചനക്കേസിൽ പ്രതിയായേക്കുമെന്ന ഭീതിയിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവർ ഒരു കേസിലും പ്രതിയല്ലെന്നും മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും പൊലീസ് വ്യക്താക്കിയതിനെ തുടർന്നു ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കി.
നേരത്തെ ഷാജ് കിരണിനോടു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്വപ്ന സുരേഷുമായുള്ള സംഭാഷണത്തിന്റെ വിഡിയോ മൊബൈൽ ഫോണിൽനിന്നു നഷ്ടമായതു തിരിച്ചു പിടിക്കാൻ തമിഴ്നാട്ടിൽ പോയിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്നു രാവിലെ കൊച്ചിയിൽ മടങ്ങിയെത്തിയ ഇരുവരും പൊലീസിനു മുമ്പാകെ ഹാജരാകുമെന്നു നേരത്തെ അറിയിച്ചിരുന്നു. വീണ്ടെടുക്കാൻ ശ്രമിച്ച വിഡിയോ ലഭിച്ചിട്ടില്ലെന്നാണ് ഷാജ് അറിയിച്ചിരിക്കുന്നത്.
English Summary : Shaj Kiran appears before investigation officers for questioning