തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരിച്ച സംഭവം; കെണി വച്ചയാൾക്കെതിരെ കേസ്
Mail This Article
കാസർകോട് ∙ കരിച്ചേരിയില്‍ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്ഥാപിച്ച തോക്ക് കെണിയില്‍നിന്ന് വെടിയേറ്റ് പ്രാദേശിക സിപിഐ നേതാവ് മരിച്ച സംഭവത്തിൽ, കെണി വച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. മരിച്ച കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവന്‍ നമ്പ്യാരുടെ അയല്‍വാസിയായ ശ്രീഹരിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഒളിവിലുള്ള ശ്രീഹരിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
മരിക്കുന്നതിനു മുൻപ് മാധവന്‍ നമ്പ്യാര്‍ നല്‍കിയ മൊഴിയില്‍ പരിചയക്കാരനായ ശ്രീഹരിയാണ് കെണിയൊരുക്കിയെന്നാണ് പറയുന്നത്. സംഭവം നടന്ന ഉടനെ ഇയാള്‍ ഒളിവില്‍ പോയി. തിരകള്‍ നിറച്ച് ഉപയോഗിക്കുന്ന തോക്കില്‍ നിന്നാകാം വെടിയേറ്റതെന്ന് മാധവന്‍ നമ്പ്യാരെ ചികില്‍സിച്ച ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
തോക്ക് ഉപയോഗിച്ച് കെണി വയ്ക്കുന്ന രീതി നിയമവിരുദ്ധമാണെന്നും പ്രതിയെന്നു സംശയിക്കുന്നയാള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഫൊറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
Content Highlights: CPI Leader, Kasargod News, Wild Boar Trap